അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം

അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം

തിരുവനന്തപുരം: ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് ആര്‍ടിഒ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. മരണത്തിന് ഉത്തരവാദി ജയകുമാര്‍ ആണെന്ന് ആത്മഹത്യാ കുറിപ്പില്‍ ബിജുകുമാര്‍ എഴുതിയിരുന്നു. ബിജുകുമാറും സഹകരണ സംഘം പ്രസിഡന്റും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

രണ്ട് ലക്ഷം രൂപയോളമുള്ള പണം തിരികെ ചോദിച്ചപ്പോള്‍ ബാങ്കിന്റെ പരാധീനതകള്‍ പറഞ്ഞ് ജയകുമാര്‍ ഒഴിഞ്ഞെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബാങ്കിന്റെ പേരില്‍ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നതായും പ്രതിഷേധക്കാര്‍ പറയുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് മൃതദേഹം എടുത്തുമാറ്റിയത്.

Top