CMDRF

ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി; മഹാരാഷ്ട്രയില്‍ നാലില്‍ രണ്ടിടത്ത് ശിവസേന, ബിജെപിക്ക് ഒരു സീറ്റ് മാത്രം

ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി; മഹാരാഷ്ട്രയില്‍ നാലില്‍ രണ്ടിടത്ത് ശിവസേന, ബിജെപിക്ക് ഒരു സീറ്റ് മാത്രം
ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി; മഹാരാഷ്ട്രയില്‍ നാലില്‍ രണ്ടിടത്ത് ശിവസേന, ബിജെപിക്ക് ഒരു സീറ്റ് മാത്രം

മുംബൈ: ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയില്‍ നിയമസഭാ കൗണ്‍സിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ ശിവസേന (യുബിടി) രണ്ടും ബിജെപി ഒരു സീറ്റുമാണ് നേടി. മുംബൈ ഗ്രാജ്വേറ്റ്‌സ്, മുംബൈ ടീച്ചേഴ്‌സ് മണ്ഡലങ്ങളിലാണ് ശിവസേന വിജയിച്ചത്. കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലം മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. നാസിക്ക് ടീച്ചേഴ്‌സ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിധി ലഭ്യമായിട്ടില്ല.

മുംബൈ ഗ്രാജ്വേറ്റ് മണ്ഡലത്തില്‍ ബിജെപിയുടെ കിരണ്‍ ഷെലാറിനെ പരാജയപ്പെടുത്തി ശിവസേന സ്ഥാനാര്‍ഥി അനില്‍ പരബാണ് വിജയിച്ചത്. പരബ് 44,784 വോട്ടുകള്‍ നേടിയപ്പോള്‍ ഷെലാറിന് 18,772 വോട്ടുകളാണ് ലഭിച്ചത്. മുംബൈ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ ശിവസേനയുടെ ജെ.എം അഭ്യങ്കര്‍ ആണ് വിജയിച്ചത്. സാധുവായ 11,598 വോട്ടുകളില്‍ 4,083 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഭ്യങ്കര്‍ മുംബൈ ടീച്ചേഴ്‌സ് മണ്ഡലം പിടിച്ചെടുത്ത്.

കോണ്‍ഗ്രസിലെ രമേഷ് കീറിനെ പരാജയപ്പെടുത്തിയാണ് കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് സീറ്റില്‍ ബി.ജെ.പിയുടെ നിരഞ്ജന്‍ ദാവ്ഖരെ വിജയിച്ചത്. ദവ്ഖരെയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ രമേശ് കീര്‍ 28,500 വോട്ടുകള്‍ മാത്രമാണ് നേടിയത്. 1.43 ലക്ഷം വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ 1.3 ലക്ഷം വോട്ടുകളും സാധുവായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മുംബൈ ഗ്രാജ്വേറ്റ്‌സ് മണ്ഡലം, കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലം, മുംബൈ ടീച്ചേഴ്സ് മണ്ഡലം, നാസിക് ടീച്ചേഴ്സ് മണ്ഡലം എന്നിവയിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പ് ജൂണ്‍ 26ന് ആണ് നടന്നത്.

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ എന്‍സിപിയ്ക്കായി ശിവസേനയും കോണ്‍ഗ്രസും വിട്ടുവീഴ്ച്ച നടത്തിയിരുന്നു. പരസ്പരം സീറ്റുകള്‍ വിട്ടുനല്‍കിയാണ് ഇന്ത്യാ സഖ്യത്തിലെ മുന്നണികള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്‍സിപി (ശരദ് പവാര്‍ പക്ഷം) യ്ക്ക് വേണ്ടി കൊങ്കണ്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ നിന്ന് കിഷോര്‍ ജെയ്നിന്റെ നാമനിര്‍ദേശ പത്രികയാണ് ശിവസേന പിന്‍വലിച്ചത്. നാസിക് ടീച്ചേഴ്സ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് കോണ്‍ഗ്രസും പിന്‍വാങ്ങിയിരുന്നു.

ലോക്‌സഭയിലെ തിരിച്ചടിക്ക് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പിലും ബിജെപി വെട്ടിലായത്. മഹാരാഷ്ട്രയില്‍ ലോക്‌സഭയിലേക്കുള്ള 48 സീറ്റില്‍ 30ഉം ഇന്ത്യാ സഖ്യം തൂത്തുവാരിയിരുന്നു.

Top