CMDRF

ബിഎംഡബ്ല്യു അപകട കേസ്; രക്തത്തിലും മൂത്രത്തിലും മദ്യത്തിന്റെ അംശമില്ല

ബിഎംഡബ്ല്യു അപകട കേസ്; രക്തത്തിലും മൂത്രത്തിലും മദ്യത്തിന്റെ അംശമില്ല
ബിഎംഡബ്ല്യു അപകട കേസ്; രക്തത്തിലും മൂത്രത്തിലും മദ്യത്തിന്റെ അംശമില്ല

മുംബൈ: മുംബൈയില്‍ ശിവസേന നേതാവിന്റെ മകന്‍ ഓടിച്ച ആഡംബര കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ പ്രതിയുടെ രക്ത, മൂത്ര പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രക്തത്തിലും മൂത്രത്തിലും മദ്യത്തിന്റെ ഒരു അംശവും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈ ഏഴിന് നഗരത്തിലെ വോര്‍ലി ഏരിയയില്‍ ദമ്പതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ബിഎംഡബ്ല്യു ഇടിച്ച സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പരിശോധന നടത്തിയത്. അപകടത്തില്‍ മത്സ്യ വില്‍പ്പനക്കാരിയായ കാവേരി നഖ്‌വ എന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഭര്‍ത്താവ് പ്രദീപ് നഖ്വക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ 5.30 ഓടെ മത്സ്യം വാങ്ങി മടങ്ങുകയായിരുന്ന ഇവരുടെ സ്‌കൂട്ടറില്‍ ശിവസേന നേതാവിന്റെ മകന്‍ മിഹിര്‍ ഓടിച്ച ബിഎംഡബ്ല്യു കാര്‍ ഇടിക്കുകയായിരുന്നു. കാറിന്റെ ചക്രത്തിന് ഇടയില്‍ കുടുങ്ങിയ കാവേരിയെ ഒന്നര കിലോമീറ്ററോളം വലിച്ചിഴക്കുകയും ചെയ്തു.

മദ്യലഹരിയിലായിരുന്നു മിഹിര്‍ ഷാ എന്നായിരുന്നു പിന്നാലെ ഉയര്‍ന്ന ആരോപണം. അപകട ശേഷം ഡ്രൈവറായ രാജഋഷി ബിദാവത്തിനെ ഡ്രൈവിങ് സീറ്റില്‍ ഇരുത്തുകയും ചെയ്തു. ഇതെല്ലാം നടക്കുന്നതിനിടെ മിഹിര്‍ ഷാ തന്റെ കാമുകിയോട് 40 തവണ വിളിച്ച് സംസാരിച്ചുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കാര്‍ കാലാ നഗറില്‍ ഉപേക്ഷിച്ച ശേഷം മിഹിര്‍ ഓട്ടോ പിടിച്ച് ഗോരേഗാവിലെ കാമുകിയുടെ വീട്ടിലേക്ക് പോയി. അപകടവിവരം കാമുകി മിഹിറിന്റെ സഹോദരിയെ അറിയിച്ചു. മിഹിറിന്റെ പിതാവ് രാജേഷ് ഷായെയും ഡ്രൈവര്‍ രാജഋഷി ബിദാവത്തിനെയും അറസ്റ്റ് ചെയ്ത ശേഷമാണ് ഒളിവിലായിരുന്ന മിഹിറിനെ അറസ്റ്റ് ചെയ്തത്.

പരിശോധിക്കാന്‍ വൈകിയത് കാരണമാണ് ക്തത്തിലും മൂത്രത്തിലും മദ്യത്തിന്റെ കണ്ടെത്താന്‍ സാധിക്കാതെ വന്നതെന്നാണ് പൊലീസ് പറയുന്നത്. ജൂഹുവിലെ ഒരു ബാറില്‍ സുഹൃത്തുക്കളുമായി മിഹിര്‍ പാര്‍ട്ടി നടത്തുകയും മറൈന്‍ ഡ്രൈവില്‍ പോകുന്നതിനായി മെഴ്‌സിഡസ് വീട്ടില്‍ കൊണ്ട് പോയിട്ട് ബിഎംഡബ്ല്യു എടുക്കുകയായിരുന്നുവെന്നുമാണ് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് മിഹിര്‍ ഷാക്കെതിരെ കേസെടുത്തിട്ടുള്ളത്. അതേസമയം, ഡ്രൈവറായ രാജഋഷി ബിദാവത്തും അറസ്റ്റിലായിരുന്നു. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Top