CMDRF

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; 11 തൊഴിലാളികൾ കടലിൽ വീണു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; 11 തൊഴിലാളികൾ കടലിൽ വീണു
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; 11 തൊഴിലാളികൾ കടലിൽ വീണു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് വീണ്ടും അപകടം. ഇന്ന് പുലർച്ചെയാണ് ഒരു മത്സ്യബന്ധന വള്ളത്തിലെ 11 പേർ കടലിലേക്ക് വീണത്. പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന് പുലർച്ചയോടെ കടലിൽ മറിയുകയായിരുന്നു. വള്ളത്തിലെ വലകൾ കടലിലേക്ക് വീണു. തുടർന്ന് ഇതെടുക്കാൻ ശ്രമിക്കവെ വള്ളത്തിലുണ്ടായിരുന്ന 11 പേരും കടലിൽ വീഴുകയായിരുന്നു. ഒരാളെ ഉടനെ രക്ഷിച്ച് ആശുപത്രിയിലാക്കി. മറ്റുള്ളവരെയും പിന്നാലെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെയെല്ലാം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കാണ് എത്തിച്ചത്. 11 പേരുടെയും നില തൃപ്‌തികരമാണെന്നാണ് വിവരം.

മുതലപ്പൊഴിയിൽ ഞായറാഴ്‌ച രാത്രിയും അപകടമുണ്ടായിരുന്നു. മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. നെടുങ്കണ്ടം സ്വദേശി അനസ് (36), പൂത്തുറ സ്വദേശി ജിജോ (39), ഒറീസ സ്വദേശി വിജീഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പരിക്ക് ഗുരുതരമല്ല. രാത്രി എട്ടോടെയാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ അഴിമുഖത്ത് വച്ച് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. പൂത്തുറ സ്വദേശി ലിജോയുടെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി എന്ന ബോട്ടാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സ്‌മെന്റിന്റെ സഹായത്തോടെ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം മുതലപ്പൊഴിയിലെ അപകടങ്ങൾ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ ഹാർബറിൽ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാനും ആംബുലൻസ് സൗകര്യം ഉറപ്പാക്കാനും നടപടിയെടുത്തെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ച് ദിവസങ്ങൾക്കം തന്നെ രണ്ട് അപകടമാണ് ഉണ്ടായത്. എം.എൽ.എ ഫണ്ടുപയോഗിച്ച് മുതലപ്പൊഴിയിലേക്ക് സ്ഥിരമായി ആധുനിക സൗകര്യമുള്ള ആംബുലൻസ് വാങ്ങിക്കുന്നതിനും ധാരണയായി. ഇവിടത്തെ പ്രശ്നത്തിന് ഒന്നരവർഷത്തിനകം പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി ജോ‌ർജ് കുര്യനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു.

Top