നെടുമ്പാശ്ശേരിയിലിറക്കേണ്ട വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ദുബായിയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്.
ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായതായാണ് റിപ്പോർട്ട്. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്.
അതേസമയം രാജ്യത്ത് വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. ഇന്ന് മാത്രം 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര വിമാനക്കമ്പനികളുടെ 20 വീതം വിമാനങ്ങൾക്കും ആകാശ എയർലൈൻസിന്റെ 25 വിമാനങ്ങൾക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഭീഷണി സന്ദേശം ലഭിച്ച വിമാനസർവീസുകളുടെ എണ്ണം 265 ആയി. വിമാനസർവീസുകൾക്ക് നേരെ വ്യാജ ഭീഷണി സന്ദേശം അയക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുമെന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷവും ഭീഷണി സന്ദേശം ലഭിക്കുന്നതിൽ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.