CMDRF

ഗസ്സയിൽ സ്കൂളിനു നേരെ ബോംബാക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടു

ഗസ്സയിൽ സ്കൂളിനു നേരെ ബോംബാക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടു
ഗസ്സയിൽ സ്കൂളിനു നേരെ ബോംബാക്രമണം; നൂറിലധികം പേർ കൊല്ലപ്പെട്ടു

തെൽ അവിവ്: ഗസ്സയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പാലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഔദ്യോഗിക ഫലസ്തീൻ വാർത്താ ഏജൻസി അറിയിച്ചു. അതേസമയം ഹമാസ് കമാൻഡ് സെൻ്ററിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. “ അഭയാർഥികൾ പ്രഭാത നമസ്‌കാരം നിർവഹിക്കുന്നതിനിടെയായിരുന്നു ഇസ്രായേൽ ആക്രമണം. ഇത് മരണസംഖ്യ വർധിക്കാൻ കാരണമായി” ഹമാസ് നിയന്ത്രണത്തിലുള്ള സർക്കാർ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

സ്കൂളിന് നേരെയുള്ള ആക്രമണം പരിസരത്ത് വൻ തീപിടിത്തത്തിന് കാരണമായി. കുടുങ്ങിക്കിടക്കുന്ന ഫലസ്തീനികളെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ആക്രമണത്തെ ‘ഭയാനകം’ എന്ന് വിശേഷിപ്പിച്ച് ഏജൻസി ആക്രമണത്തിനിടെ ചില മൃതദേഹങ്ങൾക്ക് തീപിടിച്ചുവെന്നും റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് റോക്കറ്റുകളാണ് സ്കൂളിന് മുകളിൽ പതിച്ചത്. വ്യാഴാഴ്ച ഗസ്സയിലെ രണ്ട് സ്‌കൂളുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം.

അതേസമയം 10 മാസം പിന്നിട്ട ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ വെടിനിർത്തൽ പുനരാരംഭിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. യു.എസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സംയുക്ത ആഹ്വാനത്തിന് അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്. പ്രതിനിധിസംഘത്തെ അയക്കാമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസ് സംഘത്തെ പങ്കെടുപ്പിക്കാൻ എല്ലാ നീക്കവും നടത്തുമെന്ന് ഖത്തർ ഉറപ്പു നൽകിയതായി വൈറ്റ്ഹൗസ് സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു.

വെടിനിർത്തൽ കരാറിന് വഴങ്ങരുതെന്ന ഇസ്രായേൽ മന്ത്രി സ്മോട്രികിൻറെ പ്രസ്താവനയെയും വൈറ്റ് ഹൈസ് വിമർശിച്ചു.അതിനിടെ ലബനാനിലെ സിദോനിൽ ഹമാസ് ഫീൽഡ് കമാണ്ടർ സാമിർ മഹ്മൂദ് അൽ ഹജ്ജ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു മറുപടിയായി ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല വ്യാപക റോക്കറ്റാക്രമണം നടത്തി. ഗസ്സയിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ 80,000ത്തിലേറെ പേർ മധ്യ ഗസ്സ വിട്ടു. ഇസ്രായേലിനുള്ള 3.5 ബില്യൻ ഡോളിറിൻറെ അമേരിക്കൻ ആയുധങ്ങൾ അടുത്ത കാലത്തൊന്നും അനുവദിക്കാൻ ഇടയില്ലെന്നും റിപ്പോർട്ടുണ്ട്.

Top