ഓൺലൈനായി ബുക്ക് ചെയ്ത യാത്ര റദ്ദാക്കി, യാത്രയ്ക്കായി മറ്റൊരു ഓട്ടോ തെരഞ്ഞെടുത്തതിന് യുവതിയെ അസഭ്യം പറയുകയും തല്ലുകയും ചെയ്ത ഒല ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 46 കാരനായ ഓട്ടോ ഡ്രൈവർ ആർ മുത്തുരാജിനെ ബെംഗളൂരു മഗഡി റോഡ് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
സുഹൃത്തുക്കളായ രണ്ട് യുവതികൾ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകൾ ബുക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ബുക്ക് ചെയ്ത ഓട്ടോകളിൽ ഒരെണ്ണം ആദ്യം എത്തിയപ്പോൾ രണ്ട് യുവതികളും ആ ഓട്ടോയിൽ തന്നെ യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെയാള്‍ ബുക്ക് ചെയ്ത ഓട്ടോ റദ്ദാക്കുകയായിരുന്നു. ബംഗളൂരുവിൽ പലപ്പോഴും ബുക്ക് ചെയ്ത ഓട്ടോറിക്ഷകൾ പോലും വരാൻ വളരെ വൈകുന്നതും അധിക പണം ഈടാക്കുന്നതും പതിവാണ്. അതിനാൽ, തങ്ങൾക്ക് സമയ നഷ്ടം ഉണ്ടാകാതിരിക്കാനാണ് ആദ്യമെത്തിയ ഓട്ടോയിൽ പോകാൻ തീരുമാനിച്ചതെന്നാണ് യുവതികൾ പറയുന്നത്.
എന്നാൽ, രണ്ടാമത്തെ ഓട്ടോ റദ്ദാക്കിയത്, എത്തുമെന്ന് അറിയിച്ചിരുന്ന സ്ഥലത്ത് ഓട്ടോ എത്തിച്ചേരാന്‍ വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു. ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും അയാള്‍ യുവതികള്‍ കയറി ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം ഓട്ടോയില്‍ ഇരുന്ന് യുവതി ദൃശ്യങ്ങൾ വീഡിയോയിൽ പകർത്താൻ ശ്രമിച്ചു. ഇത് ഓട്ടോ ഡ്രൈവറെ കൂടുതല്‍ പ്രകോപിതനാക്കി. ഇയാള്‍ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.