ലണ്ടന്‍: ഇംഗ്ലണ്ടിലെ ആഭ്യന്തര ഏകദിന ടൂര്‍ണമെന്‍റായ വണ്‍ ഡേ കപ്പില്‍ ബൗളിംഗില്‍ തിളങ്ങി ടീമിന് വിജയം സമ്മാനിച്ച് വെങ്കടേഷ് അയ്യര്‍. ഇന്നലെ നടന്ന വോഴ്‌സെസ്റ്റര്‍ഷെയറിനെതിരായ മത്സരത്തിലായിരുന്നു ലങ്കാഷെയറിനായി കളിക്കുന്ന അയ്യരുടെ മാസ്മരിക പ്രകടനം.
234 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വോഴ്‌സെസ്റ്റര്‍ഷെയറിന് ജയിക്കാന്‍ രണ്ട് വിക്കറ്റ് ശേഷിക്കെ രണ്ടോവറില്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ലങ്കാഷെയറിനായി 49-ാം ഓവര്‍ എറിയാനെത്തിയ അയ്യരുടെ ആദ്യ പന്ത് തന്നെ ലെഗ് ബൈ ബൗണ്ടറിയായി. രണ്ടാം പന്തില്‍ ബൈസിലൂടെ നാലു റണ്‍സ് കൂടി വോഴ്‌സെസ്റ്റര്‍ഷെയറിന് ലഭിച്ചു. പിന്നീട് രണ്ട് സിംഗിളും രണ്ട് വൈഡും കിട്ടിയതോടെ വോഴ്‌സെസ്റ്റര്‍ഷെയറിന്‍റെ ലക്ഷ്യം ജയത്തിലേക്ക് എട്ട് പന്തില്‍ നാലു റണ്‍സായി.
എന്നാല്‍ അഞ്ചാം പന്തില്‍ തകര്‍ത്തടിച്ച് ക്രീസില്‍ നിന്ന ടോം ഹിന്‍ലെയെ പുറത്താക്കിയ അയ്യര്‍ ലങ്കാഷെയറിന് പ്രതീക്ഷ നല്‍കി. അയ്യരുടെ പന്തില്‍ സിക്സിന് ശ്രമിച്ച ഹിന്‍ലെയെ ബൗണ്ടറിയില്‍ ഹാരി സിംഗ് പിടിച്ചു. അടുത്ത പന്തില്‍ ഹാരി ഡാര്‍ലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അയ്യര്‍ ടീമിന് മൂന്ന് റണ്‍സിന്‍റെ അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. ആറോവറില്‍ 38 റണ്‍സ് വഴങ്ങിയ അയ്യര്‍ മത്സരത്തില്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ ബാറ്റിംഗില്‍ 42 പന്തില്‍ 25 റണ്‍സെടുത്ത അയ്യര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
എന്നാല്‍ സീസണില്‍ ഇതുവരെ അയ്യരുടെ കൗണ്ടിയിലെ പ്രകടം പ്രതീക്ഷ പകരുന്നതല്ല. ഇതുവരെ കളിച്ച അഞ്ച് ഇന്നിംഗ്സുകളില്‍ 68 റണ്‍സ് മാത്രമാണ് അയ്യര്‍ നേടിയത്. നാല് ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റും നേടി. ദുലീപ് ട്രോഫിയില്‍ കളിക്കാനായി അയ്യര്‍ വൈകാതെ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നോര്‍ത്താംപ്റ്റണ്‍ഷെയറിനായി അരങ്ങേറിയ ഇന്ത്യയുടെ യസ്‌വേന്ദ്ര ചാഹല്‍ കെന്‍റിനെതിരെ 10 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു.