CMDRF

ആഗോള ജിഡിപിയുടെ ബഹുഭൂരിപക്ഷവും ബ്രിക്സിൽ നിന്ന്, അമേരിക്കയുടെ ജി – 7 രാജ്യങ്ങൾക്ക് തിരിച്ചടി

നിലവില്‍ ആഗോള ജിഡിപിയുടെ 37.4% വും ബ്രിക്‌സിന്റെ സംഭാവനയാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ ജി 7 ന്റെ ജി.ഡി.പി നിലവാരം 29.3% മാത്രമേയുള്ളൂ എന്നതും നാം ഓര്‍ക്കണം.

ആഗോള ജിഡിപിയുടെ ബഹുഭൂരിപക്ഷവും ബ്രിക്സിൽ നിന്ന്, അമേരിക്കയുടെ ജി – 7 രാജ്യങ്ങൾക്ക് തിരിച്ചടി
ആഗോള ജിഡിപിയുടെ ബഹുഭൂരിപക്ഷവും ബ്രിക്സിൽ നിന്ന്, അമേരിക്കയുടെ ജി – 7 രാജ്യങ്ങൾക്ക് തിരിച്ചടി

ബ്രിക്സ് എന്നു പറയുന്നത് ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ ചുരുക്കെഴുത്താണ്. അംഗരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ സാമ്പത്തിക സഹകരണം നടത്താനും ലോകത്ത് അവരുടെ സാമ്പത്തിക, രാഷ്ട്രീയനില വര്‍ധിപ്പിക്കാനും ശ്രമിക്കുന്ന ഒരു സംഘടനയായാണ് ബ്രിക്‌സ് രാജ്യങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥാപക അംഗങ്ങള്‍ക്ക് പുറമെ ഇറാന്‍, യുഎഇ, സൗദി അറേബ്യ, അര്‍ജന്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളെയും കൂടി ബ്രിക്സ് അംഗങ്ങളായി ചേര്‍ത്തിട്ടുണ്ട്.

ലോക – വ്യാപാര സാമ്പത്തിക മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന വേദിയായി ഇതിനകം തന്നെ ബ്രിക്സ് കൂട്ടായ്മ മാറിക്കഴിഞ്ഞിട്ടുണ്ട്. അമേരിക്കയെയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയുംസംബന്ധിച്ച് ഇതൊരു വന്‍ വെല്ലുവിളിയാണ്. ഡോളറിന് ബദലായി പുതിയ കറന്‍സി ഇറക്കാനുള്ള നീക്കത്തെയും അമേരിക്കന്‍ ചേരി ആശങ്കയോടെയാണ് വീക്ഷിച്ച് വരുന്നത്. അവരുടെ ഈ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്ന പ്രതികരണമാണിപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നടത്തിയിരിക്കുന്നത്.

BRICS

നിലവില്‍ ആഗോള ജിഡിപിയുടെ 37.4% വും ബ്രിക്‌സിന്റെ സംഭാവനയാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ ജി 7 ന്റെ ജി.ഡി.പി നിലവാരം 29.3% മാത്രമേയുള്ളൂ എന്നതും നാം ഓര്‍ക്കണം. ”ഈ വിടവ് ഇനിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുടിന്‍ പറയുന്നത്. ബ്രിക്‌സ് രാജ്യങ്ങള്‍ ഇതിനകം തന്നെ അന്താരാഷ്ട്ര സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന ചാലകങ്ങളായി മാറിയതിനാല്‍ കൂടുതല്‍ രാജ്യങ്ങള്‍ അംഗത്വത്തിനായി രംഗത്തുവരുന്ന സാഹചര്യവുമുണ്ട്.

പരസ്പര സഹകരണത്തിലൂടെ ഇനിയും വലിയ വളര്‍ച്ച കൈവരിക്കാന്‍ ബ്രിക്സ് കൂട്ടായ്മയ്ക്ക് കഴിയുമെന്നും റഷ്യന്‍ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മോസ്‌കോയില്‍ നടന്ന ബ്രിക്‌സ് ബിസിനസ് ഫോറത്തിന്റെ പ്ലീനറി സെഷനിലാണ് പുടിന്‍ ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ”ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തികള്‍ ബ്രിക്‌സ് രാജ്യങ്ങളാണെന്നും ആഗോള ജിഡിപിയിലെ പ്രധാന വര്‍ദ്ധനവ് ഭാവിയില്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നതും ബ്രിക്സിനുള്ളിലാണെന്നതാണ്” അദ്ദേഹത്തിന്റെ അഭിപ്രായം.

Vladimir Putin

ആശയവിനിമയ ചാനലുകള്‍, സാങ്കേതികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങള്‍, സാമ്പത്തിക സംവിധാനങ്ങള്‍, പണമടയ്ക്കല്‍ ഉപകരണങ്ങള്‍, സുസ്ഥിരമായ ദീര്‍ഘകാല നിക്ഷേപത്തിനുള്ള സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ‘വികസന പ്ലാറ്റ്‌ഫോമുകള്‍’ നിലവില്‍ ബ്ലോക്കിനുള്ളില്‍ സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞതായും പുടിന്‍ പറഞ്ഞു. ലോകരാഷ്ട്രീയം രണ്ട് ചേരിയായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് റഷ്യ ബ്രിക്സ് ഉച്ചകോടിക്ക് വേദിയാകുന്നത്. 2024 ഒക്ടോബര്‍ 22 മുതല്‍ 23 വരെ റഷ്യയിലെ കസാനില്‍ നടക്കുന്ന 16-ാംമത് ബ്രിക്സ് ഉച്ചകോടിയെ ജി- 7 രാജ്യങ്ങളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തുക എന്നതില്‍ ഊന്നിയാണ് ഇത്തവണ ഉച്ചകോടി നടക്കുന്നത്. യുക്രെയിന്‍ – റഷ്യ യുദ്ധം, ഇസ്രയേലിന്റെ ആക്രമണം ഉയര്‍ത്തിവിട്ട പശ്ചിമേഷ്യയിലെ സംഘര്‍ഷം, ദക്ഷിണ കൊറിയ – ഉത്തര കൊറിയ പോര്‍വിളി, തായ്വാന് നേരെയുള്ള ചൈനയുടെ സൈനിക നീക്കം എന്നിവ ലോകത്തെ ആശങ്കയില്‍ ആഴ്ത്തിയ പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടിക്ക് അന്താരാഷ്ട്ര മാധ്യമങ്ങളും നയതന്ത്ര വിദഗ്ധരും വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്.


Russia

സംഘര്‍ഷത്തില്‍ ഒരു ഭാഗത്ത് നിലയുറപ്പിച്ചിട്ടുള്ള മൂന്ന് രാജ്യങ്ങളാണ് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് എന്നതിനാല്‍ റഷ്യ, ചൈന, ഇറാന്‍ ഭരണാധികാരികള്‍ തമ്മിലുള്ള പ്രത്യേക കൂടിക്കാഴ്ചയ്ക്കും റഷ്യ വേദിയാകും. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് റഷ്യ ഇതിനകം തന്നെ ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെ, ചൈന – തായ്വാനില്‍ ഉന്നയിക്കുന്ന അവകാശവാദത്തെയും റഷ്യ പിന്തുണയ്ക്കുന്നുണ്ട്.

ഇന്ത്യയുമായി ചൈനയുടെ സഹകരണം ശക്തമാക്കാനും റഷ്യയുടെ മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഭിന്നതകള്‍ പരിഹരിച്ച് ബ്രിക്സ് രാജ്യങ്ങള്‍ എക്കാലത്തും ഒറ്റക്കെട്ടായി നില്‍ക്കണമെന്നതാണ് റഷ്യ ആഗ്രഹിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്പത്തിക ശക്തികള്‍ക്ക് ബദലായി ബ്രിക്സ് രൂപംകൊണ്ടത് പോലെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിന് ബദലായി മറ്റൊരു സൈനിക സഖ്യം വേണമെന്ന അഭിപ്രായവും റഷ്യയ്ക്കുണ്ട്.

NATO

പുതിയ കാലത്ത് ഈ സൈനിക ബദല്‍ അനിവാര്യമാണെന്നാണ് റഷ്യ കരുതുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ക്കും റഷ്യ മുന്‍കൈ എടുത്തേക്കുമെന്നാണ് നയതന്ത്രവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്ത് പ്രതിരോധത്തിനായി രൂപംകൊണ്ട നാറ്റോ സഖ്യത്തെ പിന്നീട് സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും അമേരിക്ക പിരിച്ച് വിട്ടിരുന്നില്ല. നാറ്റോ സഖ്യത്തിലെ ഏത് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാലും ഒറ്റക്കെട്ടായി നേരിടുമെന്നതാണ് നാറ്റോയുടെ നയം. ഈ നയം ഉള്ളതിനാലാണ് യുക്രെയിന്‍ നാറ്റോയില്‍ ചേരാന്‍ ശ്രമം നടത്തിയിരുന്നത്. അതാണ് റഷ്യയുടെ സൈനിക നടപടിക്കും കാരണമായിരുന്നത്.

റഷ്യന്‍ അതിര്‍ത്തി രാജ്യമായ യുക്രെയിന്‍ നാറ്റോയില്‍ അംഗമായാല്‍ അതിര്‍ത്തിയില്‍ അമേരിക്കയ്ക്ക് അവരുടെ മിസൈലുകളെയും സൈനികരെയും വിന്യസിക്കാന്‍ കഴിയും. ഇതാകട്ടെ, റഷ്യയ്ക്ക് സുരക്ഷാ ഭീഷണിയുമാണ്. ഇത് മുന്‍കൂട്ടി കണ്ടാണ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ റഷ്യ ഇപ്പോഴും സൈനിക നടപടിയുമായി മുന്നോട്ടുപോകുന്നത്. റഷ്യയ്ക്കെതിരെ നാറ്റോ രാജ്യങ്ങള്‍ നല്‍കിയ ആയുധം നല്‍കി പോരാടിയിട്ടും വന്‍നാശമാണ് യുക്രെയിന്‍ സൈന്യത്തിന് ഉണ്ടായിരിക്കുന്നത്. യുക്രെയിന്റെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ എല്ലാംതന്നെ ഇതിനകം റഷ്യ പിടിച്ചെടുത്തിട്ടുണ്ട്. അധികം താമസിയാതെ തന്നെ യുക്രെയിന്‍ പൂര്‍ണ്ണമായും കീഴടക്കാന്‍ റഷ്യന്‍ സൈന്യത്തിന് പറ്റുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അമേരിക്കന്‍ ചേരിയെ സംബന്ധിച്ച് ഇതും വലിയ തിരിച്ചടിയായി മാറും.

Express View

വീഡിയോ കാണാം

Top