CMDRF

ഹസീനയുടെ അഭയത്തില്‍ ബ്രിട്ടനും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല

ഹസീനയുടെ അഭയത്തില്‍ ബ്രിട്ടനും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല
ഹസീനയുടെ അഭയത്തില്‍ ബ്രിട്ടനും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല

ദില്ലി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ അടുത്ത ബന്ധമാണ് യുഎസ് സര്‍ക്കാറും ഹസീനയും തമ്മില്‍ ഉണ്ടായിരുന്നത്. എന്നാല്‍, സമീപകാലത്ത് അമേരിക്കയെ ഉദ്ദേശിച്ച് വിദേശ രാജ്യം തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതായി ഹസീന ആരോപിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദത്തെ പ്രതിരോധിക്കുക, റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുക തുടങ്ങിയ വിഷയങ്ങളില്‍ ഹസീനയും അമേരിക്കയും സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ സ്വേച്ഛാധിപത്യ പ്രവണതകളുടെ പേരില്‍ യുഎസ് അകന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബംഗ്ലാദേശില്‍ തിങ്കളാഴ്ചയും അക്രമാസക്തമായ പ്രതിഷേധം തുടരുന്നതിനിടെ ശാന്തത പാലിക്കാന്‍ യുഎസ് ആഹ്വാനം ചെയ്തു. കൂടുതല്‍ അക്രമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.

ഹസീനയുടെ അഭയത്തില്‍ ബ്രിട്ടനും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. അതേസമയം, ബ്രിട്ടനില്‍ ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടാനുള്ള നടപടികള്‍ പിന്നണിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബംഗ്ലാദേശിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചു.

പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് പൊലീസ് അസോസിയേഷന്റെ സമരം. വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ വെടിവയ്പ്പും ബലപ്രയോഗവും നടത്തിയതിനും പൊലീസ് അസോസിയേഷന്‍ മാപ്പ് അപേക്ഷിച്ചിട്ടുണ്ട്. വെടിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് വിശദീകരണം. 300ലധികം വിദ്യാര്‍ത്ഥികളാണ് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

Top