ചവറ: ബിസിനസിൽ പങ്കാളികളാക്കാമെന്നും ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ദമ്പതിമാരുടെ പേരിൽ പൊലീസ് കേസെടുത്തു. കൊല്ലം മേനാമ്പള്ളി സ്വദേശിയായ സരിത, ഭർത്താവ് അംബുജാക്ഷൻ എന്നിവരുടെ പേരിലൽ ചവറ പൊലീസ് വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. മത്സ്യബോട്ട്, സൂപ്പർ മാർക്കറ്റ് എന്നിവയിൽനിന്നുള്ള ലാഭവിഹിതം വാഗ്ദാനം ചെയ്തും വീടുനിർമിച്ചു നൽകാമെന്ന് പറഞ്ഞ് 40 ലധികം പേരിൽനിന്ന് ഇവർ പണം കൈപ്പറ്റിയെന്നതടക്കമുള്ള പരാതികളാണ് പൊലീസിന് ലഭിച്ചത്.
Also read: ലഹരി മാഫിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
വിവിധ തരത്തിലുള്ള ചിട്ടി പദ്ധതികളിൽ ചേർന്നവരുടെ പണവും ഈ ദമ്പതികൾ തട്ടിയെടുത്തതായി പരാതിയുണ്ട്. മേനാമ്പള്ളി പറ്റൂർ വടക്കതിൽ ലിസയുടെ പരാതിയിലാണ് പൊലീസ് ദമ്പതികൾക്കെതിരെ കേസെടുത്തത്. 32.70 ലക്ഷം രൂപ ഇവരിൽ നിന്ന് തട്ടിയെടുത്തെന്നാണ് പരാതി. ഇതിന് പിന്നാലെ ലക്ഷങ്ങൾ നഷ്ടമായെന്ന പരാതിയുമായി മറ്റ് പലരും ചവറ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്. ഈ പരാതികളിലും കേസെടുക്കാനാണ് സാധ്യത. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.