ഇന്ദിരാഗാന്ധി മത്സരിച്ചാലും വയനാട്ടിൽ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സി ദിവാകരന്‍

ഇന്ദിരാഗാന്ധി മത്സരിച്ചാലും വയനാട്ടിൽ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സി ദിവാകരന്‍

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയല്ല ഇന്ദിര ഗാന്ധി മത്സരിച്ചാലും സിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരന്‍.

സിപിഐക്ക് ആരെയും പേടിയില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് സിപിഐയുടെ അവകാശമാണ്. ഉപതെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ജയം അവകാശപ്പെടുന്നില്ലെങ്കിലും മികച്ച മത്സരം കാഴ്ചവെക്കുമെന്നും ദിവാകരന്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി വന്നു പോയി. ഇനി സോണിയ ഗാന്ധി സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ മത്സരിച്ചാലും സന്തോഷമേയുള്ളൂ. കേരളത്തിലുള്ളവര്‍ക്ക് പ്രാദേശികമായ യാതൊരു ചിന്തയുമില്ല. ഉണ്ടായിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധി ഇത്രയും ഭൂരിപക്ഷത്തില്‍ ജയിക്കുമോ എന്നും ദിവാകരന്‍ ചോദിച്ചു.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലി അടക്കം രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിന് പിന്നാലെയാണ് വയനാട് ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

വയനാട്ടില്‍ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. സിപിഐയുടെ ആനിരാജ രണ്ടാം സ്ഥാനത്തും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മൂന്നാമതുമായി. റായ്ബറേലി മണ്ഡലത്തില്‍ ഇത്തവണ രാഹുല്‍ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ഥി ദിനേശ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്.

Top