ന്യൂഡൽഹി: കാൽസ്യം സപ്ലിമെന്‍റായ ഷെൽകാൽ 500, അന്‍റാസിഡ് പാൻ ഡി എന്നിവയുൾപ്പെടെ നാല് മരുന്നുകളുടെ സാമ്പിളുകൾ വ്യാജമാണെന്ന് സെൻട്രൽ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി കണ്ടെത്തി. അതോടൊപ്പം 49 മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാരമുള്ളതല്ലെന്നും സെപ്റ്റംബറിലെ പ്രതിമാസ ഡ്രഗ് അലർട്ട് റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ വ്യപകമായി ഉപയോഗിക്കുന്ന പാരസെറ്റമോൾ, പാൻ ഡി, കാൽസ്യം, വൈറ്റമിൻ ഡി 3 സപ്ലിന്‍റുകൾ, ഓക്സിടോസിൻ, മെട്രോണിഡാസോൾ, ഫ്ലൂക്കോണസോൾ എന്നിവയും ഉൾപ്പെട്ടിരിക്കുന്നു. ആൽകെം ഹെൽത്ത് സയൻസ്, അരിസ്റ്റോ ഫാർമസ്യൂട്ടിക്കൽസ്, കാമില ഫാർമസ്യൂട്ടിക്കൽസ്, ഇന്നോവ ക്യാപ്റ്റൻ, ഹിന്ദുസ്ഥാൻ ആന്‍റിബയോട്ടിക്‌സ്, ഇപ്‌ക ലബോറട്ടറീസ് തുടങ്ങിയ കമ്പനികളുടേതാണ് നിലവാരമില്ലാത്തതെന്ന് പട്ടികപ്പെടുത്തിയിട്ടുള്ള ചില മരുന്നുകളുടെ ബാച്ചുകൾ.
Also Read: ഡൽഹിയിൽ വായുമലിനീകരണ തോത് കൂടും; 300 ൽ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്
കാര്യക്ഷമത കുറഞ്ഞ മരുന്നുകളുടെ ശതമാനം കുറക്കുന്നതിന് ഇടക്കിടെ പരിശോധനകൾ നടത്തുന്നതായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജീവ് സിംഗ് രഘുവംഷി പറഞ്ഞു. ഏകദേശം 3,000 സാമ്പിളുകൾ പരിശോധിച്ചതിൽ 49 മരുന്നുകൾ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഏതെങ്കിലും പ്രത്യേക ബാച്ചിന്റെ മരുന്നുകളുടെ സാമ്പിൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ആ പേരിൽ വിൽക്കുന്ന എല്ലാ മരുന്നുകളും നിലവാരമില്ലാത്തതാണെന്ന് അർത്ഥമാക്കുന്നില്ല. ആ നിർദ്ദിഷ്ട ബാച്ച് മാത്രമേ നിലവാരമുള്ളതല്ലെന്ന് കണക്കാക്കപ്പെടുന്നുള്ളൂവെന്നും ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.