വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 39 കേസുകൾ. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കണ്ടെത്തി. അക്കൗണ്ടുകൾ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്.
ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരെ വലിയ രീതിയിൽ പ്രചാരണം നടന്നത്.
അതേസമയം കൊല്ലം ഏരൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് ആഹ്വാനം ചെയ്തുകൊണ്ട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ ഇളവറാംകുഴി മാവിളയിൽ വീട്ടിൽ രാജേഷിനെയാണ് (32) സൈബർ സെൽ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ കായംകുളം പെരിങ്ങാല ധ്വനി വീട്ടിൽ അരുണിനെയും (40) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.