ഓട്ടവ: രാജ്യത്തെ താൽക്കാലിക കുടിയേറ്റ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കാനൊരുങ്ങി കനേഡിയൻ സർക്കാർ. ഭവന പ്രതിസന്ധിയും, വിദേശ വിദ്യാർത്ഥികളുടെയും താൽക്കാലിക വിദേശ തൊഴിലാളികളുടെ കാനഡയിലേക്കുള്ള ശക്തമായ ഒഴുക്കും ഈ നീക്കത്തിന് കാരണമായതായാണ് റിപ്പോർട്ട്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജീവിത ചെലവ് ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അടുത്തിടെ കാനഡ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പുറമെയാണ് പുതിയ നീക്കം. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം രാജ്യത്തെ തൊഴിൽ സംവിധാനങ്ങളിലെ പിഴവുകളും ദുരുപയോഗവും തടയുന്നതിനുള്ള പരിഹാര നടപടികളും സ്വീകരിക്കും.രാജ്യത്തെ വിദേശ തൊഴിലാളികളെ മുതലെടുക്കുകയും നിയമാനുസൃതമല്ലാത്ത ബിസിനസുകൾക്കായി അവരെ ഉപയോഗപ്പെടുത്തുകയും
ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാൽ അത്തരത്തിൽ ടെമ്പററി ഫോറിൻ വർക്കർ പ്രോഗ്രാമിലെ ദുരുപയോഗവും വഞ്ചനയും തടയാൻ കൂടുതൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമെന്ന് എംപ്ലോയ്‌മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെൻ്റ് കാനഡ അറിയിച്ചു.(ESDC)
കാനഡയിൽ കഴിവുള്ള തൊഴിലാളികളെ നിയമിക്കുന്നത് ഒഴിവാക്കാൻ TFW പ്രോഗ്രാം ഉപയോഗിക്കാനാവില്ല, കൂടാതെ സിസ്റ്റത്തിനുള്ളിലെ ദുരുപയോഗവും വഞ്ചനയും ഇല്ലാതാക്കാൻ ഫെഡറൽ ഗവൺമെൻ്റ് തുടർനടപടികൾ സ്വീകരിക്കും. സ്റ്റഡി പെർമിറ്റിലുള്ളവരും ഉൾപ്പെടുന്ന താത്കാലിക കുടിയേറ്റം നിയന്ത്രിക്കാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിനുമേൽ സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് പ്രഖ്യാപനം.