യുഎസ് ഓപ്പണില്‍ അടിതെറ്റി കാര്‍ലോസ് അല്‍കാരസ്

ലോക 74-ാം നമ്പര്‍ താരം ബോടിക് വാന്‍ ഡെ സാന്‍ഡ്‌ചൾപാണ് അല്‍കാരസിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചത്

യുഎസ് ഓപ്പണില്‍ അടിതെറ്റി കാര്‍ലോസ് അല്‍കാരസ്
യുഎസ് ഓപ്പണില്‍ അടിതെറ്റി കാര്‍ലോസ് അല്‍കാരസ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ ലോക മൂന്നാം നമ്പര്‍ താരവും 2022ലെ ജേതാവുമായ സ്പെയിനിന്‍റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായി. ലോക 74-ാം നമ്പര്‍ താരം ബോടിക് വാന്‍ ഡെ സാന്‍ഡ്‌ചൾപാണ് അല്‍കാരസിനെ നേരിട്ടുള്ള സെറ്റുകളില്‍ അട്ടിമറിച്ചത്. സ്കോര്‍ 6-1, 7-5, 6-4.

തോല്‍വിയോടെ ഓപ്പണ്‍ യുഗത്തില്‍ ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും യുഎസ് ഓപ്പണും നേടുന്ന മൂന്നാമത്തെ നേട്ടം സ്വന്തമാക്കാനുള്ള അവസരം അല്‍കാരസിന് നഷ്ടമായി. കഴിഞ്ഞ മൂന്ന് സീസണുകളിലും അല്‍കാരസ് യുഎസ് ഓപ്പണ ക്വാര്‍ട്ടറിലെങ്കിലും എത്തിയിരുന്നു. 2021ലെ വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ പുറത്തായശേഷം ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റിലെ അല്‍കാരസിന്‍റെ വേഗത്തിലുള്ള പുറത്താകല്‍ കൂടിയാണിത്.

നേരത്തെ ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയന്‍ താരം ലി ടുവിനോട് നാലു സെറ്റ് പൊരുതിയാണ് അല്‍കാരസ് ജയിച്ചത്. ഇടതുതുടയിലേറ്റ പരിക്ക് അല്‍കാരസിനെ അലട്ടുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആദ്യ സെറ്റ് മുതല്‍ ആധിപത്യം പുലര്‍ത്തിയ ഡച്ച് താരം ബോടിക് അല്‍കാരസിന് അവസരമൊന്നും നല്‍കാതെ 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പൊരുതി നിന്നെങ്കിലും 7-5ന് രണ്ടാം സെറ്റും കൈവിട്ടു.

അവസാന സെറ്റില്‍ തുടക്കത്തിലെ 2-0ന്‍റെ ലീഡുമായി തിരിച്ചുവരവിന്‍റെ സൂചന നല്‍കിയെങ്കിലും തിരിച്ചടിച്ച ഡച്ച് താരം 3-3ന് ഒപ്പമെത്തി. എന്നാല്‍ പിന്നീട് അല്‍കാരസിന് ഒരു ഗെയിം കൂടി മാത്രമെ ആ സെറ്റില്‍ നേടാനായുള്ളു. റാങ്കിംഗില്‍ ആദ്യ മൂന്നിലുള്ള താരങ്ങളെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഡച്ച് താരമാണ് ബോടിക്.

Top