മുംബൈ: പ്രവാചകൻ മുഹമ്മദ് നബിക്കും ഇസ്‌ലാമിനും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ഹിന്ദുത്വ സന്യാസിക്കെതിരെ കേസ്. വിവിധ സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്. അഹമ്മദ്‌നഗർ ജില്ലയിലെ ശ്രീരാംപൂർ സദ്ഗുരു ഗംഗാഗിരി മഹാരാജ് സൻസ്ഥാൻ തലവൻ മഹന്ത് രാംഗിരി മഹാരാജിനെതിരെയാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇതോടെ, കേസുകളുടെ അഞ്ചായി.
മുംബൈയിലെ ബാന്ദ്ര, നിർമൽ നഗർ പൊലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും പുതിയ എഫ്.ഐ.ആർ. ഞായറാഴ്ച മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിലും ശനിയാഴ്ച താനെ ജില്ലയിലെ മുംബൈ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയതിനും സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിനും സാമൂഹിക സമാധാനം തകർത്തതിനുമാണ് കേസെടുത്തത്.
ഭാരതീയ ന്യായ് സംഹിതയിലെ 352, 299 വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസുകൾ. ഒരു തുണിക്കച്ചവടക്കാരന്റെയും ഓട്ടോ ഡ്രൈവറുടേയും പരാതികളിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മഹിം, പൈഥോനി പൊലീസ് സ്റ്റേഷനുകളിൽ ബി.എൻ.എസ് 351(1ബി,സി), 353 (2,3), 299, 302, 196(1,9), 356, 352, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് രാംഗിരി മഹാരാജിനെതിരെ കേസെടുത്തത്.
ആഗസ്റ്റ് 15ന് നാസിക് ജില്ലയിലെ സിന്നാർ താലൂക്കിലെ ഷാ പഞ്ചാലെ ഗ്രാമത്തിൽ നടന്ന ഒരു മതചടങ്ങിനിടെയായിരുന്നു മഹാരാജ് വിദ്വേഷ പരാമർശങ്ങൾ നടത്തിയതെന്നും ഇതിൻ്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതായും പൊലീസ് പറഞ്ഞിരുന്നു.