ദില്ലി: നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു. ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. പരീക്ഷ കേന്ദ്രങ്ങളില്‍ നിലവില്‍ എന്‍ടിഎ തന്നെയാണ് നിരീക്ഷണത്തിന് പ്രതിനിധികളെ നിയോഗിച്ചിരുന്നത്. ഇത് മാറ്റി സംസ്ഥാനങ്ങള്‍ക്ക് കൂടി പങ്കാളിത്തം നല്‍കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ആദ്യ നടപടി എന്ന നിലയ്ക്ക് ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷ, ആയുഷ് പിജി എന്‍ട്രന്‍സ് എന്നിവയ്ക്ക് സംസ്ഥാന ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
നീറ്റ് നെറ്റ് പരീക്ഷ വിവാദങ്ങള്‍ക്ക് പിന്നാലെ എഫ്എംജിഇ പരീക്ഷയുടെ സുതാര്യത സംബന്ധിച്ചും പരാതികള്‍ ഉയരുകയാണ്. വിദേശത്ത് മെഡിക്കല്‍ പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനായി പാസാക്കേണ്ട പരീക്ഷയാണിത്. 2002 മുതലാണ് വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പഠനം പൂര്‍ത്തിയാക്കി എത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എഫ്എംജിഇ പരീക്ഷ തുടങ്ങിയത്. പരീക്ഷ നടപടികള്‍ എല്ലാം നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ രഹസ്യമാക്കുന്നുവെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മുന്‍ പരീക്ഷകളുടെ ചോദ്യപേപ്പറോ ഉത്തരസൂചികയോ പ്രസിദ്ധീകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. 7080 രൂപയാണ് പരീക്ഷയ്ക്കായി അടിയ്‌ക്കേണ്ടത്. ഉയര്‍ന്നനിരക്കാണ് ഇതെന്നും ഇത് കുറയ്ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍, രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കാനാണ് പരീക്ഷ എന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്. പല രാജ്യങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ എത്തുമ്പോള്‍ ഏകീകൃതമായ സമ്പ്രദായത്തിനാണ് ഇതെന്നും കമ്മീഷന്‍ വിശദീകരിക്കുന്നു.