മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലെ തീപാറും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം. യൂറോപ്പിലെ മികച്ച ക്ലബ്ബ് ടീം എന്ന് ഖ്യാതിയുള്ള നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ നേരിടുന്നത് പതിനാലുതവണ ചാമ്പ്യന്‍പട്ടം നേടിയ ഗ്ലാമറസ് സ്പാനിഷ് ടീം റയല്‍ മാഡ്രിഡാണ്. അതേസമയം മറ്റൊരു കടുത്തപോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സനല്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. ഇരുമത്സരങ്ങളും ചൊവ്വാഴ്ച രാത്രി 12.30-ന്. ബുധനാഴ്ച രാത്രി ബാഴ്സലോണ പി.എസ്.ജി.യെയും അത്ലറ്റിക്കോ മഡ്രിഡ് ഡോര്‍ട്മുണ്‍ഡുമായും ഏറ്റുമുട്ടും.
കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ 1-0ന് തോല്‍പ്പിച്ച് കപ്പുയര്‍ത്തിയ മാഞ്ചെസ്റ്റര്‍ സിറ്റി ഇത്തവണയും കപ്പുനേടുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. എട്ടുവര്‍ഷമായി പെപ് ഗാര്‍ഡിയോള പലിശീലിപ്പിക്കുന്ന ടീം സന്തുലിതമാണ്. യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ മികച്ച സ്ട്രൈക്കര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന എര്‍ലിങ് ഹാളണ്ടും അര്‍ജന്റീനയുടെ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസും നയിക്കുന്ന ആക്രമണവും ബെൽജിയന്‍ താരങ്ങളായ കെവിന്‍ ഡി ബ്രുയ്ന്‍, ജെറമി ഡോകു എന്നിവര്‍ നിറയുന്ന മധ്യനിരയും നഫാന്‍ ആകെയും റൂബന്‍ ഡയസും സെര്‍ജിയോ ഗോമസും മാനുവല്‍ അകാഞ്ചിയുമടങ്ങുന്ന പ്രതിരോധവും ഒന്നാന്തരമാണ്.
സിറ്റി കഴിഞ്ഞതവണ ഏല്‍പ്പിച്ച കനത്തപ്രഹരത്തിന് മറുപടിനല്‍കാനാവും റയല്‍ ശ്രമിക്കുക. കഴിഞ്ഞസീസണിലെ ഇരുപാദ സെമിയില്‍ 5-1നാണ് റയലിനെ സിറ്റി മുക്കിയത്. ഹോം ഗ്രൗണ്ടായ മഡ്രിഡില്‍ 1-1 സമനിലവഴങ്ങിയ സ്പാനിഷ് ടീമിനെ തങ്ങളുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍നടന്ന രണ്ടാംപാദ മത്സരത്തില്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക് സിറ്റി തകര്‍ത്തുവിട്ടു. വ്യക്തിത്വവും ധൈര്യവും കളഞ്ഞുകുളിച്ച മത്സരമെന്നാണ് റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി തോല്‍വിയെപ്പറ്റി പരിതപിച്ചത്. വെറ്ററന്‍ താരം ലൂക്കാ മോഡ്രിച്ച് മിഡ്ഫീല്‍ഡ് നിയന്ത്രിക്കുന്ന ടീമില്‍ സ്പാനിഷ്-ബ്രസീലിയന്‍ കോമ്പിനേഷന്‍ ഫോര്‍വേര്‍ഡുകളാണുള്ളത്. വിനീഷ്യസ് ജൂനിയര്‍-റോഡ്രിഗോ ദ്വയവും അല്‍വാരോ റോഡ്രിഗസും ജോസെലുവും.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനത്താണെന്ന ആത്മവിശ്വാസത്തോടെയെത്തുന്ന ആഴ്‌സനല്‍ ബയേണ്‍ മ്യൂണിക് പോരാട്ടവും ആവേശകരമാണ്. മൈക്കല്‍ അര്‍ട്ടേറ്റ പരിശീലിപ്പിക്കുന്ന ടീം സീസണില്‍ 31 മത്സരങ്ങളില്‍ 22 ജയവും അഞ്ചുസമനിലയുമായി കുതിക്കുന്നു. പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ മറികടന്നാണ് ആഴ്‌സനല്‍ അവസാന എട്ടിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ മ്യൂണിക് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്.