യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി വിമാനത്താവള അധികൃതര്‍

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി വിമാനത്താവള അധികൃതര്‍
യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി വിമാനത്താവള അധികൃതര്‍

ദുബൈ: യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തിന് പിന്നാലെ വിമാന യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാല്‍ യാത്രക്കാര്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടിരിക്കുന്നത്. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അല്‍പം നേരത്തെ ഇറങ്ങണമെന്നും വഴിയില്‍ ഉണ്ടായേക്കാവുന്ന തടസങ്ങള്‍ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.

എമിറേറ്റ്‌സ്, ഇത്തിഹാദ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും സമാനമായ നിര്‍ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരം മുതല്‍ രണ്ട് ദിവസത്തേക്കാണ് യുഎഇയില്‍ കനത്ത മഴ പ്രവചിക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥാ മുന്നറിയിപ്പ്. സ്വകാര്യ മേഖലയില്‍ നേരിട്ട് ജോലി സ്ഥലങ്ങളില്‍ എത്തേണ്ടത് അത്യാവശ്യമല്ലാത്ത ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഷാര്‍ജ, ദുബൈ എമിറേറ്റുകളില്‍ സ്‌കൂളുകളില്‍ വിദൂര പഠന രീതി സ്വീകരിക്കും.

‘മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികള്‍ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ മുന്‍കൂട്ടി നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ തത്സമയ ട്രാഫിക് വിവരങ്ങള്‍ നല്‍കുന്ന സ്മാര്‍ട്ട് ആപ്പുകള്‍ ഉപയോഗിക്കാം. ഒന്നും മൂന്നും ടെര്‍മിനലുകളിലേക്ക് വരുന്നവര്‍ക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം’ – ദുബൈ എയര്‍പോര്‍ട്ട്‌സ് വക്താവ് അറിയിച്ചു. യാത്രക്കാര്‍ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്‍വീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാന്‍ സാധാരണയേക്കാള്‍ അല്‍പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പില്‍ പറയുന്നു.

Top