തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ അപ്രായോഗികമെന്ന് മന്ത്രി വി. ശിവൻകുട്ടി. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‍സിക്ക് വിടുന്നത് ചർച്ച വേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്കൂൾ സമയമാറ്റം കേരളത്തിൽ പ്രായോഗികമല്ല. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്സി ക്ക് വിട്ടാൽ ശക്തമായി എതിർക്കുമെന്ന് എന്‍എസ്എസ് മുന്നറിയിപ്പ് നല്‍കി.നിയമ നടപടി സ്വീകരിക്കും.വിദ്യാഭ്യാസ രംഗത്തു വിവിധ സ്ഥാപനങ്ങളുടെ സേവനം മറക്കരുതെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് അപ്രായോഗികം എന്നാണ് എം ഇഎസ് നിലപാട്. സാമൂഹ്യ സ്ഥിതി പഠിക്കാത്ത റിപ്പോർട്ടാണിതെന്നും എംഇഎസ് വക്താവ് പ്രതികരിച്ചു.