ബി.ജെ.പി സി.പി.എം വോട്ടുകൾ പിടിച്ചാൽ ചേലക്കരയും വീഴും, മികച്ച സ്ഥാനാർത്ഥികളെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്സ്

ബി.ജെ.പി സി.പി.എം വോട്ടുകൾ പിടിച്ചാൽ ചേലക്കരയും വീഴും, മികച്ച സ്ഥാനാർത്ഥികളെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്സ്

നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും ലോകസഭ ഉപതിരഞ്ഞെടുപ്പും ഉടൻ പ്രഖ്യാപിക്കുമെന്നിരിക്കെ കോൺഗ്രസ്സിൽ അണിയറ നീക്കങ്ങൾ ശക്തമായി. ലോകസഭ ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലമായ വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നത് ഉറപ്പായി കഴിഞ്ഞു. വയനാട്ടിലെ പ്രചരണ പ്രവർത്തനങ്ങൾ കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖിൻ്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുക. ഇതു സംബന്ധമായി നേരിട്ടുള്ള ഇടപെടലാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ നടത്തുന്നത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുക എന്നത് കെ.സിയുടെ കൂടി താൽപ്പര്യമാണ്. ഇതുവഴി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തിന് പ്രിയങ്കയുടെ കൂടി പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീഷനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളും വയനാടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. ഇവിടെ കോൺഗ്രസ്സ് സ്ഥാനാർത്ഥി വിജയിക്കുക എന്നതിൽ ഉപരി പ്രിയങ്കയുടെയും രാഹുൽ ഗാന്ധിയുടെയും പ്രീതി പിടിച്ചു പറ്റുക തന്നെയാണ് ഇവരുടെയും ലക്ഷ്യം.

രാഹുൽ ഗാന്ധിയേക്കാൾ കൂടുതൽ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കുമെന്ന ഉറപ്പ് മുസ്ലീം ലീഗ് നേതൃത്വവും കോൺഗ്രസ്സ് നേതൃത്വത്തിന് നൽകിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വയനാടിന്റെ കാര്യത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിന് നിലവിൽ ആശങ്കകളില്ല.

എന്നാൽ പാലക്കാട്ടെയും ചേലക്കരയിലെയും അവസ്ഥ അതല്ല. ഷാഫി പറമ്പിൽ മത്സരിക്കാത്ത തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ പാലക്കാട്ടെ ഫലം എന്താകുമെന്ന കാര്യത്തിൽ നല്ല ആശങ്ക കോൺഗ്രസ്സ് നേതൃത്വത്തിനുണ്ട്. അതിനാൽ ശക്തനായ സ്ഥാനാർത്ഥി തന്നെ പാലക്കാട്ട് മത്സരിക്കണമെന്നതാണ് പൊതു വികാരം. മുൻ എംഎൽഎയും എഐസിസി അംഗവുമായ വി.ടി ബൽറാം, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ഡോ. പി.സരിൻ എന്നിവരാണ് നിലവിൽ നേതൃത്വത്തിൻ്റെ പരിഗണനയിൽ ഉള്ളത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത് ആര് തന്നെ ആയാലും അവർക്കു തന്നെ ആയിരിക്കും 2026-ലെ പൊതു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിക്കുക.

രണ്ടു തവണ തൃത്താല മണ്ഡലത്തെ പ്രതിനിധീകരിച്ച വി.ടി ബൽറാമിന് 2021- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേതാവ് എം.ബി രാജേഷിനു മുന്നിലാണ് കാലിടറിയിരുന്നത്. പാലക്കാട് മത്സരിച്ച് ജയിച്ചാലും തൃത്താലയിൽ വീണ്ടും മത്സരിച്ച് ജയിച്ചാലും യുഡിഎഫ് അധികാരത്തിൽ വന്നാൽ വി.ടി ബൽറാമിനെ മന്ത്രിസ്ഥാനത്ത് പരിഗണിക്കാനുള്ള സാധ്യതയും ഏറെയാണ്. ഷാഫി പറമ്പിൽ ലോകസഭയിലേക്ക് കളം മാറ്റിയതും ഇക്കാര്യത്തിൽ ബൽറാമിനാണ് ഗുണം ചെയ്യുക.

ഇടതുപക്ഷ കോട്ടയായ ചേലക്കരയിൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രമ്യ ഹരിദാസിന് അട്ടിമറി വിജയം നേടാൻ കഴിയുമെന്നാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പ്രൊഫ. സരസു ഇരട്ടിയിലേറെയായി വോട്ടുകൾ വർദ്ധിപ്പിച്ചിലായിരുന്നു എങ്കിൽ രമ്യ ഹരിദാസ് നിഷ്പ്രയാസം വിജയിക്കുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടു തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൻ കോൺഗ്രസ്സിൻ്റെ പ്രതീക്ഷയും ഏറെയാണ്. ചേലക്കരയിൽ സിപിഎമ്മിനെ വീഴ്ത്താൻ കഴിഞ്ഞാൽ 2026-ൽ കോൺഗ്രസ്സിന് ഭരണമാറ്റം ഉറപ്പിക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഉപതിരഞ്ഞെടുപ്പിന് മുൻപ് സിപിഎം നേതൃത്വം, പൊതു സമൂഹത്തിനും പാർട്ടി അണികൾക്കും അനുഭാവികൾക്കും ബോധ്യപ്പെടുന്ന രൂപത്തിൽ തെറ്റുതിരുത്തൽ നടപടിയിലേക്ക് കടന്നില്ലെങ്കിൽ ചേലക്കര ഇടതുപക്ഷത്തിന് അഗ്നിപരീക്ഷണമായി മാറും. ചുവപ്പു കോട്ടയായ ചേലക്കരയിൽ ഇടതുപക്ഷത്തിന് കാലിടറിയാൽ, അതിന് അർത്ഥം സിപിഎം അനുഭാവികൾ തന്നെ പാർട്ടിയെ കൈവിട്ടു എന്നതാണ്. അത്തരമൊരു സാഹചര്യത്തിൽ ‘2019ലും ഒരു സീറ്റ് 2024ലും ഒരു സീറ്റ് ‘എന്ന് പറഞ്ഞ് ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിയെ ന്യായീകരിച്ചതു പോലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ന്യായീകരിച്ചു നിൽക്കാൻ പാർട്ടിക്ക് കഴിയുകയില്ല. അതിൻ്റെ പ്രത്യാഘാതം സംസ്ഥാന വ്യാപകമായി ഉണ്ടാവുകയും ചെയ്യും.

2019-ലെ ലോകസഭ തിരഞ്ഞെടുപ്പിൽ, ചേലക്കര നിയമസഭാ മണ്ഡലത്തിൽ ലീഡ് നേടിയിരുന്നതും രമ്യഹരിദാസായിരുന്നു. രമ്യയെ ചേലക്കര തുണച്ചാൽ, 2026-ൽ ഭരണമാറ്റം വന്നാൽ സംവരണ വിഭാഗത്തിലെ പ്രതിനിധി എന്ന നിലയിലും വനിത പ്രാതിനിത്യം എന്ന നിലയിലും മന്ത്രിസഭയിലേക്ക് കോൺഗ്രസ്സിന് പരിഗണിക്കേണ്ടതായി വരും.

ചേലക്കരയിലും പാലക്കാട്ടും ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. പാലക്കാട് അട്ടിമറി വിജയം നേടാൻ ബിജെപിയും പരമാവധി ശ്രമിക്കും. ഷാഫി പറമ്പിൽ പോലും കഷ്ടിച്ചാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നത്. 3,859 വോട്ടുകൾ മാത്രമായിരുന്നു ഭൂരിപക്ഷം.

ഷാഫി പറമ്പിൽ 54,079 വോട്ടുകൾ നേടിയപ്പോൾ, ബിജെപി സ്ഥാനാർത്ഥിയായ മെട്രോമാൻ ശ്രീധരന് 50,220 വോട്ടുകളാണ് ലഭിച്ചിരുന്നത്. ഇടതുപക്ഷ സ്ഥാനാർത്ഥിയായ സിപിഎമ്മിലെ സി.പി പ്രമോദിനാകട്ടെ 36,433 വോട്ടുകൾ നേടി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നിരുന്നു.

2021-ൽ 39,400 വോട്ടുകൾക്ക് കെ രാധാകൃഷ്ണൻ വിജയിച്ച ചേലക്കരയിൽ ഈ കൂറ്റൻ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും വിജയിക്കുക എന്നത് സിപിഎമ്മിന് നിലനിൽപ്പിനു തന്നെ അനിവാര്യമാണ്. ഇത്തവണ ഇവിടെ ബിജെപി പിടിക്കുന്ന വോട്ടുകളും നിർണ്ണായകമാകും. സിപിഎം വോട്ടുകൾ ബിജെപി പിടിച്ചാൽ വിജയം ഉറപ്പാണെന്നാണ് കോൺഗ്രസ്സ് നേതൃത്വം കരുതുന്നത്.

Top