ഇംഗ്ലീഷ് ഫുട്ബോളിൽ ബ്രൈറ്റണെതിരെ ചെൽസിയുടെ വിജയ ചരിതമെഴുതി യുവ താരോദയം കോൾ പാമർ. ഒരു പ്രീമിയർ ലീഗ് മത്സരത്തിലെ ആദ്യ പകുതിയിൽ നാല് ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് പാമർ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യം ലീഡെഡുത്ത ബ്രൈറ്റണെതിരെയാണ് പാമറും നീലപ്പടയും ആഞ്ഞടിച്ചത്. ചെൽസിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തിൽ ഏഴാം മിനിറ്റിനുള്ളിൽ ബ്രൈറ്റൺ ആദ്യ ഗോൾ കണ്ടെത്തി.
സ്റ്റാംഫോർഡ് ബ്രിഡ്സജിനെ നിശബ്ദമാക്കിക്കൊണ്ട് ബ്രൈറ്റണെ ആദ്യം മുന്നിലെത്തിച്ചത്
ജോര്‍ജിനിയോ റട്ടറാണ്. 14 മിനിറ്റുകൾപ്പുറം പാമർ ചെൽസിക്കായി ആദ്യ ഗോൾ വഴങ്ങി. നിക്കോളാസ് ജാക്‌സണാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. 28-ാം മിനിറ്റില്‍ ലഭിച്ച പെനാൽട്ടി പാമര്‍ ഗോളാക്കി മാറ്റി.
Also Read: ലാലിഗയില്‍ തകർന്നടിഞ്ഞ് ബാഴ്സലോണ
മൂന്ന് മിനിറ്റുകൾക്ക് ശേഷം പാമര്‍ ഹാട്രിക് തികച്ചു. 31-ാം മിനിറ്റില്‍ 30 വാര അകലെ നിന്ന് തൊടുത്ത ഫ്രീകിക്ക് വലയിലെത്തിച്ചാണ് പാമര്‍ ചെല്‍സിയുടെയും തന്റെയും മൂന്നാം ഗോള്‍ കണ്ടെത്തിയത്. 34-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ കാര്‍ലോസ് നൂം ക്വോമ ബലേബയിലൂടെ ബ്രൈറ്റൺ രണ്ടാം ഗോൾ കണ്ടെത്തിയിരുന്നു. എന്നാൽ 41ാം മിനിറ്റിൽ പാമർ വീണ്ടും ഗോൾ നേടി ചെൽസിയുടെ ഗോൾഡൺ ബോയ് ആകുകയായിരുന്നു.
രണ്ടാം പകുതിയിൽ ചെൽസി പ്രതിരോധം ശക്തിയാക്കിയതോടെ ബ്രൈറ്റണ് തിരിച്ചുവരവ് അസാധ്യമായി. ചെല്‍സിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി നാലാമതാണ് ചെല്‍സി. നാല് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് നീലപ്പടയ്ക്കുള്ളത്. ഒന്‍പത് പോയിന്‍റുമായി എട്ടാമതാണ് ബ്രൈറ്റണ്‍.