CMDRF

മാനവശേഷി വികസനത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് കേരളമൊരു പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ്

മാനവശേഷി വികസനത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് കേരളമൊരു പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ്
മാനവശേഷി വികസനത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് കേരളമൊരു പ്രചോദനമെന്ന് ചീഫ് ജസ്റ്റിസ്

കൊച്ചി; അഭിഭാഷകരിലും ജുഡീഷ്യൽ ഓഫിസർമാരിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യം കൊണ്ടു കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി. സർവീസിൽനിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഫുൾകോർട്ട് റഫറൻസിൽ യാത്രയയപ്പ് നൽകുന്ന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷാ വിഷയങ്ങളിൽ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കു വികസനത്തിലും മാനവശേഷി വികസനത്തിലും പ്രചോദനവും മാർഗനിർദേശവും നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി എന്നിവരും ചടങ്ങിൽ സംസാരിച്ചു.

മുൻ ജഡ്ജിമാരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരുമടങ്ങുന്ന വലിയ നിരയാണ് ജസ്റ്റിസ് എ.ജെ.ദേശായിക്കുള്ള യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ പുരോഗമന സമീപനവും ശക്തമായ വിദ്യാഭ്യാസ അടിത്തറയും നയപരിപാടികളുമാണ് അഭിഭാഷക മേഖലയിലും ജുഡീഷ്യൽ സർവീസിലുമുള്ള വനിതകളുടെ വലിയ പ്രാതിനിധ്യത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 1600 പേർ അഭിഭാഷകരായി എൻറോൾ ചെയ്തു. അതിൽ പുരുഷന്മാരേക്കാൾ കൂടുതൽ വനിതകളായിരുന്നു. ഒരുപക്ഷേ വനിതാ അഭിഭാഷകർ പുരുഷന്മാരേക്കാൾ കൂടുതലുള്ള ഒരേയൊരു സംസ്ഥാനമായിരിക്കും കേരളം. കേരളത്തിന്റെ സാമൂഹികമായ പുരോഗതിയും ലിംഗസമത്വത്തിനു വേണ്ടിയുള്ള ശ്രമങ്ങളും മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണ്.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതിനു മുമ്പ് ജില്ലാ ജഡ്ജിയായിരുന്ന പിതാവിന്റെ സ്ഥലം മാറ്റം കാരണം ഒട്ടേറെ ജില്ലകളിൽ താൻ താമസിച്ചിട്ടുണ്ടെന്നും രാജ്യത്ത് കണ്ട മികച്ച ജില്ലാ കോടതികളാണ് കേരളത്തിലുള്ളതെന്നും ജസ്റ്റിസ് എ.ജെ.ദേശായി പറഞ്ഞു.

Top