CMDRF

‘ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല’; മുഖ്യമന്ത്രി

ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം

‘ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല’; മുഖ്യമന്ത്രി
‘ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി കുറ്റപ്പെടുത്തി. ബാബ്‌റി മസ്ജിദ്, തലശേരി കലാപം, കെപിസിസി പ്രസിഡന്റ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പറഞ്ഞതുമടക്കം ഓര്‍മ്മിപ്പിച്ചാണ് വിവാദ വിഷയത്തിലെ പ്രതികരണം. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിര്‍മ്മിച്ച 11 വീടുകളുടെ താക്കോല്‍ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആര്‍എസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ ഇനിയും വെള്ളം ചേര്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നത് മുതല്‍ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ തുടക്കം മുതല്‍ എല്ലാ ഭാഗത്ത് നിന്നും എതിര്‍പ്പായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ വലിയ പ്രചാരണം നടത്തുന്നത് സിപിഎം – ആര്‍എസ്എസ് ബന്ധമാരോപിച്ചാണ്. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആര്‍എസ്എസിനെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടിയെ നോക്കിയാണ് ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്? ആര്‍എസ്എസുകാരന്‍ കാവല്‍ നില്‍ക്കുന്നത് മനസിലാക്കാം, എന്നാലിത് കോണ്‍ഗ്രസ് നേതാവാണെന്നത് എന്താ സൗകര്യപൂര്‍വം മറക്കുന്നത് എന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കെപിസിസി പ്രസിഡന്റാണ് പറഞ്ഞത്, ഞങ്ങളാരും കെട്ടിച്ചമച്ച് പറഞ്ഞതല്ല. എടക്കാട്, തോട്ടട മേഖലകളില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസുകാര്‍ കാവല്‍ നിന്നുവെന്നല്ലേ കെപിസിസി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്. ആര്‍ക്കാണ് അപ്പോള്‍ ആര്‍എസ്എസ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

തലശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നല്‍കിയത് സിപിഎമ്മാണ്. അന്ന് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം. ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണ് എന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ ആര്‍എസ്എസ് നേതാവ് രണ്ടാം കര്‍സേവകന്‍ എന്ന് വിളിച്ചിരുന്നുവെന്നും ബാബ്‌റി മസ്ജിദ് കാലത്ത് അധികാരത്തിലിരുന്ന സര്‍ക്കാര്‍ ആരായിരുന്നുവെന്നും അടക്കം അദ്ദേഹം ചോദ്യങ്ങള്‍ ഉന്നയിച്ചു.

Top