CMDRF

അവിശ്രമം എന്ന പദത്തിന് പര്യായമായ ജീവിതം; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

അവിശ്രമം എന്ന പദത്തിന് പര്യായമായ ജീവിതം; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി
അവിശ്രമം എന്ന പദത്തിന് പര്യായമായ ജീവിതം; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേ​ഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹുമുഖമായ അറിവും നേതൃഗുണവും കൃത്യമായി ഉള്‍ച്ചേര്‍ന്ന വ്യക്തിത്വമാണ് ഉമ്മന്‍ചാണ്ടിയുടേത്. ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളിൽ യോജിപ്പും ചില കാര്യങ്ങളിൽ വിയോജിപ്പും ഉണ്ടായിരുന്നു. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ വിയോജിപ്പിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ചിലർ. മുഖ്യമന്ത്രിയായി തന്നെ തീരുമാനിച്ചപ്പോൾ താനാദ്യം കണ്ടത് ഉമ്മൻചാണ്ടിയായിരുന്നു എന്നും ഉമ്മന്‍ചാണ്ടി ലീഡര്‍ഷിപ് സമ്മിറ്റ് സമാപനസമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി എൽഡിഎഫ് തീരുമാനിച്ചപ്പോൾ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമെ പൊതു പ്രവർത്തനത്തിൽ മികവുണ്ടാക്കാനാകൂ. ഇതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മൻചാണ്ടിയെന്നും പിണറായി പറഞ്ഞു.

രോഗാതുരമായ കാലത്തെ കുറിച്ച് ചെറിയ വിവരണമേ ആത്മകഥയിൽ പോലും പറഞ്ഞിട്ടുള്ളൂ. അതികഠിന രോഗാവസ്ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയാണ് ഉമ്മൻചാണ്ടി. വിമർശിക്കുന്നവരും തളർത്തുന്നവരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കണമെന്നും പിണറായി പറഞ്ഞു.

അതേസമയം, ഉമ്മൻ ചാണ്ടിയും പിണറായി വിജയനും വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നവരെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോൾ പിണറായി വിജയൻ പ്രത്യേക ഇടപെടൽ നടത്തി. ഒരാളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ട് നേരിടുന്ന സമയത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Top