CMDRF

കുട്ടിയെ ബലി നൽകിയ സംഭവം; കൊലപാതകത്തിന്റെ കാരണം കണ്ടുപിടിക്കണം: പിതാവ്‌

മകനെ ആഭിചാരക്രിയക്കായി കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നില്ല

കുട്ടിയെ ബലി നൽകിയ സംഭവം; കൊലപാതകത്തിന്റെ കാരണം കണ്ടുപിടിക്കണം: പിതാവ്‌
കുട്ടിയെ ബലി നൽകിയ സംഭവം; കൊലപാതകത്തിന്റെ കാരണം കണ്ടുപിടിക്കണം: പിതാവ്‌

ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനെ സ്കൂൾ അധികൃതർ ബലി നൽകിയ സംഭവത്തിൽ പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ്. സ്കൂൾ അധികൃതർ തെറ്റായ വിവരം നൽകി തന്നെ വഴിതിരിച്ചുവിടാൻ ശ്രമിച്ചെന്നും പിതാവ് ആരോപിച്ചു. മകനെ ആഭിചാരക്രിയക്കായി കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്നില്ല. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കണമെന്നും പിതാവ് പറഞ്ഞു.

‘സ്കൂളിൽ നിന്നും എനിക്ക് കോൾ ലഭിച്ചു. മകന് ഒട്ടും വയ്യെന്ന് മാത്രമാണ് പറഞ്ഞത്. പിന്നീട് തെറ്റായ വിവരങ്ങൾ നൽകി അവരെന്നെ വഴിതിരച്ചുവിടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒന്നര മണിക്കൂറിന് ശേഷമാണ് മകന്റെ മൃതദേഹം പ്രതിയായ ദിനേശ് ഭാ​ഗേലിന്റെ കാറിൽ നിന്നും കണ്ടെത്തുന്നത്. മകന്റെ ബാ​ഗും ഭാ​ഗേലിന്റെ കാറിൽ നിന്നും കണ്ടെത്തിയിരുന്നു. ഈ സമയത്ത് ഭാ​ഗേൽ മദ്യപിച്ച നിലയിലായിരുന്നു’, കുട്ടിയുടെ പിതാവ് കിഷൻ കുശ്വാഹ പറഞ്ഞു.

Also Read: സ്കൂളിന്റെ അഭിവൃദ്ധിക്കായി കുട്ടിയെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ

‘കേസിൽ മറ്റൊരു പ്രതിയായ ലക്ഷമൺ സിങ് കാറിൽ ആ സമയത്ത് ഉണ്ടായിരുന്നില്ല. എന്റെ മകനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയതാണ്. അവന്റെ കഴുത്തിലെ എല്ലുകളെല്ലാം ഒടിഞ്ഞിരുന്നു. പ്രതികളെ തൂക്കിലേറ്റി മകന് നീതി ലഭിക്കണമെന്നാണ് ആവശ്യം. നാല് വർഷമായി മകൻ ആ സ്കൂളിലാണ് പഠിക്കുന്നത്. 500 ലധികം വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. അങ്ങനെയൊരു സ്ഥലത്ത് ആഭിചാരക്രിയക്ക് വേണ്ടി മകനെ കൊലപ്പെടുത്തിയെന്ന് പറയുന്നത് വിശ്വസിക്കാനാവുന്നില്ല. സംഭവത്തിന് പിന്നിലെ ശരിയായ കാരണമെന്താണെന്ന് അന്വേഷിക്കണം. പ്രത്യേക അന്വേഷണ സംഘത്തെ മുഖ്യമന്ത്രി രൂപീകരിക്കണം’, പിതാവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ഹത്രാസിലെ സ്കൂൾ അധികൃതർ ബലി നൽകിയത്. രാസ്​ഗാവനിലെ ഡിഎൽ പബ്ലിക് സ്കൂളിൽ ഹോസ്റ്റൽ വിദ്യാർത്ഥിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ, ഭാഗേലിന്റെ പിതാവ് മൂന്ന് അധ്യാപകർ എന്നിവരുൾപ്പെടെ അ‍ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top