ബെയ്ജിങ്: രാജ്യത്തിൻറെ ബഹിരാകാശ പദ്ധതികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചോർത്താൻ വിദേശ ചാരസംഘടനകള്‍ ശ്രമിക്കുന്നതായി ചൈന. ബഹിരാകാശ സുരക്ഷ ഉറപ്പാക്കല്‍ ചൈനയുടെ ഭാവി നിലനില്‍പ്പിനും വികസനത്തിനുമുള്ള സുപ്രധാന തന്ത്രമായി മാറിയിരിക്കുകയാണെന്നും ആഭ്യന്തര സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പോസ്റ്റ് വഴിയാണ് ചൈന ഇക്കാര്യം പുറത്തുവിട്ടത്.
‘സൈനിക പോരാട്ടത്തിനുള്ള യുദ്ധക്കളം’ എന്ന നിലയില്‍ ബഹിരാകാശത്തെ കുറിച്ചുള്ള ധാരണ മാറിവരുന്നത് ചൈന ഉയര്‍ത്തിക്കാട്ടുന്നു. ‘ചില പാശ്ചാത്യ രാജ്യങ്ങള്‍ ‘ബഹിരാകാശ സൈന്യം’ രൂപീകരിച്ചിട്ടുണ്ട്. ബഹിരാകാശ മേഖലയിലെ പ്രധാന എതിരാളിയായി അവര്‍ ചൈനയെ കാണുന്നു.
Also Read: ഛത്ര ലീഗിനെ നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സർക്കാർ; ഇനി മുതൽ തീവ്രവാദ സംഘടന
ചൈനയുടെ മുന്നേറ്റങ്ങളെ വെല്ലുവിളിക്കാനുള്ള ശ്രമമാണത്. വിദേശ ചാരസംഘടനകള്‍ അതീവ കൃത്യതയുള്ള ഉപഗ്രഹങ്ങള്‍വഴി ചൈനയ്‌ക്കെതിരെ വിദൂരനിരീക്ഷണം നടത്തുന്നുണ്ട്. ബഹിരാകാശത്തുനിന്ന് ചൈനയുടെ രഹസ്യങ്ങള്‍ ഇതുവഴി മോഷ്ടിക്കാന്‍ അവര്‍ ശ്രമിക്കുന്നു.’-ചൈന വിചാറ്റില്‍ പറയുന്നു. എന്നാല്‍ രാജ്യങ്ങളുടെ പേര് ചൈന പരമാര്‍ശിച്ചിട്ടില്ല.
ബഹിരാകാശ ആഗോള സംഘര്‍ഷങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ആരോപണം. റഷ്യ-യുക്രെയ്ൻ യുദ്ധത്തില്‍ ഉപഗ്രഹങ്ങളുടെ സഹായമുണ്ടായിട്ടുണ്ടെന്നും തത്സമയം ലഭിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ യുദ്ധക്കളത്തില്‍ മേധാവിത്വം നേടാന്‍ രാജ്യങ്ങളെ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Also Read: ഇറാനെ ആക്രമിക്കാൻ തയ്യാറെടുപ്പ് പൂർത്തിയാക്കി ഇസ്രയേൽ, മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിച്ചേക്കും
2030-ഓടെ ചന്ദ്രനില്‍ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയെ ഇറക്കുകയെന്നാണ് ചൈനയുടെ ലക്ഷ്യം. 2035-ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ‘ബേസിക് സ്‌റ്റേഷനും’ 2045-ല്‍ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിര്‍മിക്കാനും പദ്ധതിയുണ്ട്. 2020-ല്‍ ചൈനയുടെ ചാങ് ഇ-5 ബഹിരാകാശപേടകം ചന്ദ്രോപരിതലത്തില്‍ ദേശീയ പതാക നാട്ടിയിരുന്നു. അമേരിക്കയ്ക്കും റഷ്യയ്ക്കുംശേഷം ചന്ദ്രനില്‍ കൊടിനാട്ടുന്ന ആദ്യരാജ്യം എന്ന നേട്ടവും ചൈന സ്വന്തമാക്കിയിരുന്നു. ഭൂമിയില്‍നിന്ന് നേരിട്ട് കാണാത്ത ചന്ദ്രന്റെ മറുപുറത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നതിനുള്ള ‘ചാങ് ഇ-6’ ദൗത്യവും ചൈന 2024-ല്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.