CMDRF

ഓട്ടോ സ്റ്റേറ്റ് പെര്‍മിറ്റിനെ എതിര്‍ത്ത് സിഐടിയു; അപകട സാധ്യത ചൂണ്ടിക്കാട്ടി പരാതി

ഓട്ടോ സ്റ്റേറ്റ് പെര്‍മിറ്റിനെ എതിര്‍ത്ത് സിഐടിയു; അപകട സാധ്യത ചൂണ്ടിക്കാട്ടി പരാതി
ഓട്ടോ സ്റ്റേറ്റ് പെര്‍മിറ്റിനെ എതിര്‍ത്ത് സിഐടിയു; അപകട സാധ്യത ചൂണ്ടിക്കാട്ടി പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെര്‍മിറ്റില്‍ ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിഐടിയു രംഗത്ത്. ഓട്ടോയ്ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് വേണ്ടെന്നും അത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും ഗതാഗതമന്ത്രിക്ക് നല്‍കിയ കത്തില്‍ സിഐടിയു ചൂണ്ടികാണിച്ചു .

ജില്ലാ അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെവരെ പോകാന്‍ മാത്രമാണ് ഓട്ടോയ്ക്ക് അനുമതിയുണ്ടായിരുന്നത്. ഇത് 30 ആക്കണമെന്നായിരുന്നു സിഐടിയുവിന്റെ ആവശ്യം. എന്നാല്‍ സ്റ്റേറ്റ് പെര്‍മിറ്റ് നല്‍കിയാല്‍ അപകട സാധ്യത വര്‍ധിക്കുമെന്നും മറ്റ് തൊഴിലാളികളുമായി സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിക്കുമെന്നും സിഐടിയു ആരോപിക്കുന്നു. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷനും രംഗത്തെത്തിയിട്ടുണ്ട്.

ഓട്ടോറിക്ഷകള്‍ക്ക് സ്റ്റേറ്റ് പെര്‍മിറ്റ് ലഭിക്കുന്നതോടെ ഇനി മുതല്‍ കേരളം മുഴുവന്‍ സര്‍വീസ് നടത്താനാകും. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂര്‍ മാടായി ഏരിയാ കമ്മിറ്റി നല്‍കി അപേക്ഷ പരിഗണിച്ചായിരുന്നു പെര്‍മിറ്റിലെ ഇളവ്.

പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്ട്രര്‍ ചെയ്യണം. ‘ഓട്ടോറിക്ഷ ഇന്‍ ദ സ്റ്റേറ്റ്’ എന്ന രീതിയില്‍ പെര്‍മിറ്റ് സംവിധാനം മാറ്റും. അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം സംസ്ഥാന ട്രാന്‍സ്‌ഫോര്‍ട്ട് അതോറിറ്റിയുടെ ഈ തീരുമാനം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയുണ്ട്. ഗതാഗത കമ്മീഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.

ദീര്‍ഘദൂര യാത്രക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ. സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരുകയാണ്. റോഡുകളില്‍ ഓട്ടോക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്. അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തിയിരുന്നു. അതോറിറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിക്കൊണ്ടായിരുന്നു അതോറിറ്റിയുടെ തീരുമാനം.

Top