CMDRF

മേഘവിസ്ഫോടനം; ഹിമാചലിൽ 14 മരണം

മേഘവിസ്ഫോടനം; ഹിമാചലിൽ 14 മരണം
മേഘവിസ്ഫോടനം; ഹിമാചലിൽ 14 മരണം

ഷിംല: മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ സംസ്ഥാനത്ത് ഇതുവരെ 14 മരണം. ഹിമാചലിൽ മേഘവിസ്ഫോടനമുണ്ടായ സമേജ് ഗ്രാമത്തിൽ ശക്തമായ മഴ തുടരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. കുളുവിലെ നിർമാൻന്ത്, സൈൻജ്, മലാന പ്രദേശങ്ങളിലും മണ്ഡിയിലെ പദാറിലും ഷിംലയിലെ രാംപുറിലും മേഘവിസ്ഫോടന​ത്തെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി.

കാണാതായ 45 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്നൈഫർ നായകൾ, ഡ്രോൺ, മറ്റു ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ. ​ആഗസ്റ്റ് പത്ത് വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യൻ ആർമിയും എൻ.ഡി.ആർ.എഫ് സംഘവുമാണ് രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവക്കെല്ലാം വലിയ നാശനഷ്ടമാണ് സംഭവിച്ചത്.

ഇത് ഗതാഗത സൗകര്യങ്ങളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലുള്ളവർക്ക് ദുരിതാശ്വാസ ക്യാമ്പുകൾ സർക്കാർ ഒരുക്കി. കൂടാതെ സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന​ത്തെ 80 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. കൂടാതെ 116 വൈദ്യുതി വിതരണ പദ്ധതികളും 65 ജലവിതരണ പദ്ധതികളും താറുമാറായി.

തിരച്ചിൽ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്മാണുണ്ടായത്. കുളു, ഷിംല ജില്ലകളിൽ തിരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. മണ്ഡിയിൽ എട്ട് മൃതദേഹങ്ങൾ ലഭിച്ചു. 30 പേരെ ഇനിയും കണ്ടെത്താനുണ്ട്’ -മന്ത്രി പറഞ്ഞു.

Top