ന്യൂജഴ്സി: ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെ 2 ഗോളിന് തോൽപ്പിച്ച് ബാഴ്സലോണ. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ബാഴ്സയുടെ വിജയം. പാവോ വിക്ടറിന്റെ ഇരട്ട ഗോളാണ് ഹാൻസി ഫ്ലിക്കിന്റെ സംഘത്തിന് കളിയിൽ സഹായമായത്. റയൽ മാഡ്രിഡിനായി പകരക്കാരനായി ഇറങ്ങിയ നിക്കോ പാസ് വല ചലിപ്പിച്ചു.
അതേസമയം മത്സരത്തിന്റെ ആദ്യ പകുതിയാണ് ബാഴ്സയുടെ വിജയത്തിൽ നിർണായകമായത്. പാവോ വിക്ടറും പാബ്ലോ ടോറസും മികച്ച പ്രകടനം പുറത്തെടുത്തു. കളിയുടെ 42-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ബൂട്ടിൽ നിന്നുയർന്ന പന്ത് തകർപ്പൻ ഹെഡറിലൂടെ പാവോ വിക്ടർ വലയിലാക്കി. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിന് തന്നെ ബാഴ്സ ലീഡ് ചെയ്തു.
കളിയുടെ രണ്ടാം പകുതിയുടെ തുടക്കത്തിലും ബാഴ്സ മുന്നേറ്റം നടത്തി. 52-ാം മിനിറ്റിൽ പാവോ വിക്ടറിന്റെ ഒരു തകർപ്പൻ ഷോട്ട് റയൽ ഗോൾകീപ്പർ തിബത് കോർട്വ രക്ഷപെടുത്തിയതിന് പിന്നാലെ 54-ാം അലക്സ് വാലെ നൽകിയ പാസിൽ നിന്നും വിക്ടർ തന്റെ രണ്ടാം ഗോൾ നേടി. ഇതോടെ മത്സരത്തിൽ റയൽ തിരിച്ചുവരവിന് തുടക്കമിട്ടു. തുടർച്ചയായ മുന്നേറ്റങ്ങളുമായി റയൽ ബാഴ്സ പ്രതിരോധം വിറപ്പിച്ചു. കളിയുടെ ഒടുവിൽ 67-ാം മിനിറ്റിൾ എൻഡ്രിക്കിന് പകരക്കാരനായി എത്തിയ നിക്കോ പാസ് 82-ാം മിനിറ്റിൽ റയലിനായി ഗോൾ നേടി. പക്ഷേ ഒരു സമനില ഗോൾ നേടാൻ റയലിന് കഴിഞ്ഞില്ല. 92 മിനിറ്റ് പിന്നിടുമ്പോൾ കളിയുടെ ആരവങ്ങൾ മുഴങ്ങുബോൾ ബാഴ്സയുടെ വിജയത്തിനായി കളിക്കളത്തിൽ ലോങ് വിസിൽ മുഴങ്ങി.