ടിപി കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി: ഷാഫി പറമ്പിൽ

ടിപി കേസ് പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി: ഷാഫി പറമ്പിൽ

പാലക്കാട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കത്തിനെതിരെ ഷാഫി പറമ്പില്‍ എംപി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളുടെ രക്ഷധികാരി മുഖ്യമന്ത്രിയാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള നീക്കം രാഷ്ട്രീയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തന്നെയാണ്. പൊലീസ് വിളിച്ചപ്പോഴാണ് കെ കെ രമ പോലും കാര്യങ്ങള്‍ അറിയുന്നത്. സ്പീക്കറിനെ കൊണ്ടു പോലും ശിക്ഷായളവിനുള്ള നീക്കമില്ലെന്ന് പറയിപ്പിച്ചു. സഭയില്‍ ഹാജരാവാന്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും എന്തു മുഖമാണ് ഉള്ളത്. നടപടി തെറ്റാണെന്ന ബോധ്യത്തിലാണ് ഇരുവരും സഭയില്‍ ഇല്ലാത്തതെന്നും ഷാഫി പറഞ്ഞു.

അതേ സമയം, ഏഷ്യാനെറ്റ് ന്യൂസാണ് ടി പി കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവിനുള്ള നീക്കം പുറത്ത് കൊണ്ടുവന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു നീക്കവും ഇല്ലെന്ന് സര്‍ക്കാറും സഭയില്‍ സ്പീക്കറും കഴിഞ്ഞ ദിവസങ്ങളില്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ കത്ത് പുറത്തായിട്ടും നീക്കം അഭ്യൂഹമെന്ന് വരെ സ്പീക്കര്‍ നിലപാടെടുത്തു. ഒടുവില്‍ ഇന്ന് വീണ്ടും പ്രതിപക്ഷനേതാവ് സബ് മിഷന്‍ ഉന്നയിക്കാനിരിക്കെ അപ്രതീക്ഷിതമായി ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റെ സൂപ്രണ്ട് കെഎസ് ശ്രീജിത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് 1 ബിജി അരുണ്‍, അസിസ്ന്ററ് പ്രിസണ്‍ ഓഫീസര്‍ ഒവി രഘുനാഥ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. മാനദണ്ഡം ലംഘിച്ച് തെറ്റായ പട്ടിക തയ്യാറാക്കിയതിനാണ് നടപടിയെന്നാണ് വിശദീകരണം.

Top