നഷ്ടപരിഹാരം നൽകണം; ഫിഫയെ സമീപിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

നഷ്ടപരിഹാരം നൽകണം; ഫിഫയെ സമീപിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച്
നഷ്ടപരിഹാരം നൽകണം; ഫിഫയെ സമീപിച്ച് ഇന്ത്യൻ ഫുട്‌ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച്

ന്യൂഡൽഹി: അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനെതിരേ 2026 ജൂൺ വരെയുള്ള ശമ്പളം നൽകണമെന്നാവശ്യവുമായി ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. കരാർ കാലാവധി പൂർത്തിയാകുംമുൻപ്‌ പുറത്താക്കിയതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സ്റ്റിമാച്ച് ഫിഫയെ സമീപിച്ചത്. ലോകകപ്പ് യോഗ്യതാറൗണ്ടിലെ മോശം പ്രകടനത്തെത്തുടർന്നാണ് ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ചിനെ ഫെഡറേഷൻ പുറത്താക്കിയത്. സ്പെയിൻകാരനായ മനോളോ മാർക്വേസിനെ പുതിയ പരിശീലകനായി നിയമിച്ചിരുന്നു.

പുതിയ കരാർ പ്രകാരം 2026 ജൂൺവരെ സ്റ്റിമാച്ചിന് ഇന്ത്യൻ ടീം പരിശീലകസ്ഥാനത്ത് തുടരാമായിരുന്നു. 2025 ജനുവരി വരെ പ്രതിമാസം ഏതാണ്ട് 25 ലക്ഷം രൂപ ശമ്പളം ലഭിച്ചേനെ. അതിനുശേഷം 33.50 ലക്ഷം രൂപയായി ശമ്പളം ഉയരുമായിരുന്നു. ഇതനുസരിച്ച് പലിശയടക്കം 7.50 കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി സ്റ്റിമാച്ച് ആവശ്യപ്പെടുന്നത്. പുറത്താക്കുമ്പോൾ മൂന്നുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകാമെന്ന് ഫെഡറേഷൻ വാഗ്ദാനം നൽകിയിരുന്നു. ഇത് പരിശീലകൻ തള്ളി.

2019-ലാണ് സ്റ്റിമാച്ച് ഇന്ത്യൻ ടീം പരിശീലകനായത്. 2023-ൽ കരാർ പുതുക്കി നൽകി. 53 മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചു. ഇതിൽ 19 ജയവും 14 സമനിലയും 20 തോൽവിയും അക്കൗണ്ടിലുണ്ട്. ഇക്കാലയളവിൽ ടീം സാഫ് കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവ നേടി. ഇതിനിടെ, ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീമിന് മൂന്നാം റൗണ്ടിലേക്കു കടക്കാൻ കഴിയാത്തതിനാൽ പരിശീലകനെതിരേ കടുത്ത വിമർശനം ഉയർന്നു.

Top