CMDRF

ഇടുക്കിയില്‍ ഏലം കര്‍ഷകരെ കബളിപ്പിച്ച് കോടികള്‍ പറ്റിച്ചതായി പരാതി

ഇടുക്കിയില്‍ ഏലം കര്‍ഷകരെ കബളിപ്പിച്ച് കോടികള്‍ പറ്റിച്ചതായി പരാതി
ഇടുക്കിയില്‍ ഏലം കര്‍ഷകരെ കബളിപ്പിച്ച് കോടികള്‍ പറ്റിച്ചതായി പരാതി

അടിമാലി: ഇടുക്കിയില്‍ ഏലം കര്‍ഷകരെ കബളിപ്പിച്ച് കോടികള്‍ പറ്റിച്ചതായി പരാതി. അടിമാലി, വെള്ളത്തൂവല്‍, നെടുങ്കണ്ടം മേഖലകളിലെ ചെറുകിട ഏലം കര്‍ഷകരാണ് തട്ടിപ്പിനിരയായത്. വിപണി വിലയേക്കാള്‍ ഉയര്‍ന്ന നിരക്ക് വാഗ്ദാനം ചെയ്ത്, ഏലം വാങ്ങിയ ശേഷം പണം നല്‍കിയില്ല. തട്ടിപ്പ് നടത്തിയ പാലക്കാട് കരിമ്പ സ്വദേശിയായ മുഹമ്മദ് നസീറിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി.

വിപണിയില്‍ 3500 രൂപ കിലോയ്ക്ക് വിലയുള്ളപ്പോള്‍ അയ്യായിരം രൂപ നിരക്കിലായിരുന്നു മുഹമ്മദ് നസീറിന്റെ വാഗ്ദാനം. ഒരുമാസം മുതല്‍ ഒന്നര മാസം വരെ അവധി പറഞ്ഞ് ഇയാള്‍ ഏലക്ക സംഭരിക്കും. ഇതിനായി അടിമാലിയില്‍ ഏലയ്ക്ക ഗ്രേഡിംഗ് സെന്ററും തുറന്നിരുന്നു.

എന്‍ ഗ്രീന്‍ എന്ന പേരിലുളള സ്ഥാപനത്തിന്റെ മറവിലായിരുന്നു സംഭരണം. തുടക്കത്തില്‍ കര്‍ഷകര്‍ക്ക് കൃത്യമായി പണം കിട്ടി. ഇത് കേട്ടറിഞ്ഞ് കൂടുതല്‍ വിലപ്രതീക്ഷിച്ചെത്തിയ കര്‍ഷകരാണ് വഞ്ചിക്കപ്പെട്ടത്. കഴിഞ്ഞ രണ്ടുമാസമായി സംഭരിച്ച എലക്കയുടെ തുക തിരികെ കിട്ടാഞ്ഞതോടെ പലരും പൊലീസിനെ സമീപിച്ചു. അടിമാലി പൊലീസ് സ്റ്റേഷനില്‍ മാത്രം നസീറിനെതിരെ 23 പരാതികള്‍ കിട്ടിയിട്ടുണ്ട്. അഞ്ചുകോടി രൂപയിലേറെ അടിമാലിയില്‍ ഇങ്ങനെ വെട്ടിച്ചെന്നാണ് കണക്ക്.

ഒരുമാസത്തിനകം മുഴുവന്‍ പണവും നല്‍കാമെന്ന് നസീര്‍ പലര്‍ക്കും ഉറപ്പുനല്‍കിയിട്ടുമുണ്ടെന്നാണ് വിവരം. ഇത് മുഖവിലയ്‌ക്കെടുത്ത പലരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഏറെക്കാലമായി അടിമാലിയിലുളള പാലക്കാട് സ്വദേശി നസീര്‍ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്.

Top