CMDRF

കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിൽ വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി

ഉരുൾ പൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും, മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി

കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിൽ വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി
കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിൽ വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി

കോഴിക്കോട്: ഉരുൾ പൊട്ടൽ ദുരന്തം വിതച്ച കോഴിക്കോട് വിലങ്ങാട് മലയങ്ങാട് മലയിലെ കമ്പിളിപ്പാറ കരിങ്കൽ ക്വാറിയിൽ വീണ്ടും ഖനനം തുടങ്ങാൻ നീക്കമെന്ന് പരാതി. ഉരുൾ പൊട്ടി ക്വാറിയിലടിഞ്ഞ കല്ലും മണ്ണും, മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. ക്വാറിയിലെ റോഡുകൾ പുനർനിർമിച്ച് വാഹനങ്ങളുൾപ്പെടെ എത്തിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

വിലങ്ങാട് ഉരുൾപൊട്ടലിനു പിന്നാലെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച വാണിമേൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ മലയങ്ങാട് മലയിലാണ് കമ്പിളിപ്പാറ ക്വാറി. ക്വാറിയുടെ മുകളിലും സമീപത്തുമായി പലയിടത്തും ജൂലായ് മാസത്തിൽ ഉരുൾ പൊട്ടി. സമീപത്തെ വീടും തകർന്നു. റോഡും പാലവും തകർന്ന് ദിവസങ്ങളോളം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഈ പ്രദേശം.

Also Read:അന്നയുടെ മരണം: കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന തള്ളി മുഹമ്മദ് റിയാസ്

ക്വാറിയിൽ വന്നടിഞ്ഞ കല്ലും മണ്ണും മണ്ണു മാന്തി യന്ത്രങ്ങളുപയോഗിച്ച് നീക്കുകയാണ് തൊഴിലാളികൾ. ക്വാറിയിലെ റോഡും കഴിഞ്ഞ ദിവസം പുനർ നിർമ്മിച്ചു. കഴിഞ്ഞ മാർച്ചിൽ ക്വാറിയുടെ ലൈസൻസ് കാലാവധി അവസാനിച്ചതാണ്. പ്രദേശത്തു നിന്നും വീടുകളൊഴിഞ്ഞു പോയവർ തിരികെയെത്തും മുമ്പ് അനധികൃതമായി ഖനനം തുടങ്ങാനുള്ള നീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ആദിവാസി കുടുംബങ്ങളുൾപ്പെടെ താമസിക്കുന്ന നിരവധി വീടുകളാണ് ക്വാറിയുടെ താഴ്ഭാഗത്തുള്ളത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു.അതേ സമയം ക്വാറി വൃത്തിയാക്കുക മാത്രമാണ് ചെയ്യുന്നതെന്ന വിശദീകരണമാണ് ക്വാറി അധികൃതർ നൽകുന്നത്.

Top