CMDRF

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ്

വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ്
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ ഗൂഢാലോചന: അന്വേഷണം ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ്

ദില്ലി : ഒളിംപിക്സ് ഗുസ്തി ഫൈനലിലെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് വിഗ്നേഷ് ഫോഗട്ടിന് അയോഗ്യത കൽപ്പിച്ചതിനെ കുറിച്ചും കായിക മേധാവികളുടെ പിടിപ്പുകേടിനെ കുറിച്ചും ഗൂഢാലോചനയുണ്ടായിട്ടുണ്ടോ എന്നതും സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എംപി പി സന്തോഷ് കുമാർ ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നല്കി.

വിനേഷ് ഫോ​ഗട്ടിനെ ഒളിംപിക്സിൽ അയോഗ്യയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്നും പാർലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിഷേധിക്കും. ഇന്നലെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

അതേസമയം ദേശീയ ഗുസ്തി ഫെഡറേഷന് സംഭവത്തിൽ അന്വേഷണം തുടങ്ങി. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്റെ ഭാഗത്തല്ല മറിച്ച് സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കാണ് സംഭവിച്ചതെന്നാണ് എഎപി ആരോപിച്ചത്. ഇതെങ്ങനെയുണ്ടായെന്നതിൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

നേരത്തെ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ച രാഹുൽ ഗാന്ധിയും വിനേഷ് ഫോഗട്ടിൻറെ അയോഗ്യതയിൽ ചർച്ച ആവശ്യപ്പെട്ടത് മുന്നോട്ട് വെച്ചു. ഇതിനൊപ്പം സംവരണവും രാഹുൽ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ ചർച്ചയായി. 50 ശതമാനം എന്ന സംവരണ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രചാരണം തുടങ്ങും. സർക്കാരിൻറെ വൻ പദ്ധതികളിലും ഒബിസി സംവരണം ആവശ്യപ്പെടും. എസ്സി, എസ്ടി സംവരണത്തിലും ക്രിമിലെയർ വരുന്നതിൽ പാർട്ടിയിൽ രണ്ടഭിപ്രായമാണുളളത്.

Top