CMDRF

വിലക്കയറ്റത്തിന് ആശ്വാസമായി കൺസ്യൂമർഫെഡ്

ഹോൾസെയിൽ വിപണിയിലെ വിലക്കയറ്റം മൂലമാണ് വില വർധനവെന്നായിരുന്നു സപ്ലൈകോ വിശദീകരണം

വിലക്കയറ്റത്തിന് ആശ്വാസമായി കൺസ്യൂമർഫെഡ്
വിലക്കയറ്റത്തിന് ആശ്വാസമായി കൺസ്യൂമർഫെഡ്

തിരുവനന്തപുരം: ഓണച്ചന്തകളിൽ സപ്ലൈകോ വില വർധിപ്പിച്ച സാധനങ്ങൾ കുറഞ്ഞ തുകയ്ക്ക് നൽകി കൺസ്യൂമർഫെഡ്. പഞ്ചസാര ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾക്ക് സപ്ലൈകോ വില വർധിപ്പിച്ചിരുന്നു. ഹോൾസെയിൽ വിപണിയിലെ വിലക്കയറ്റം മൂലമാണ് വില വർധനവെന്നായിരുന്നു സപ്ലൈകോ വിശദീകരണം. എന്നാൽ അതേ ഹോൾസെയിൽ വിപണിയിൽ നിന്ന് വാങ്ങിയ സാധനങ്ങളാണ് കൺസ്യൂമർഫെഡ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്.

സപ്ലൈകോ ഓണം മേളയിൽ 36 രൂപ വിലയുള്ള പഞ്ചസാര 27 രൂപയ്ക്കാണ് കൺസ്യൂമർഫെഡിന്റെ ഓണം വിപണിയിൽ വിൽക്കുന്നത്. സപ്ലൈകോയിൽ മട്ട അരിയുടെ വില 33 രൂപയാണ്. അതേ മട്ടയരിക്ക് കൺസ്യൂമർഫെഡിലെ വില 30 രൂപയാണ്. പഞ്ചസാരയ്ക്ക് 8 രൂപയുടെ വ്യത്യാസമാണുള്ളത്. കൺസ്യൂമർഫെഡിൽ നിന്നും 27 രൂപയ്ക്ക് വാങ്ങുന്ന പഞ്ചസാരക്ക് സപ്ലൈകോയിൽ കിലോയ്ക്ക് 35 രൂപ നൽകണം. കൺസ്യൂമർഫെഡിൽ തുവര പരിപ്പിന്റെ വില 111 ആണെങ്കിൽ സപ്ലൈകോ വില 115 രൂപയാണ്.

സർക്കാരിൽ നിന്ന് സ്ഥിരമായി സബ്‌സിഡി ലഭിക്കുന്ന സ്ഥാപനമാണ് ഭക്ഷ്യവകുപ്പിന് കീഴിലെ സപ്ലൈകോ. സഹകരണ വകുപ്പിന് കീഴിലെ കൺസ്യൂമർഫെഡിന് ആകട്ടെ ഉത്സവചന്തകളുടെ കാലത്ത് മാത്രമാണ് സബ്‌സിഡി ലഭിക്കുക. പർച്ചേസ് വില കൂടിയതിനെ തുടർന്ന് സപ്ലൈകോ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചത് അടുത്തിടെയാണ്. എന്നാൽ പഴയ നിരക്കിൽ തന്നെ ഉൽപ്പന്നങ്ങൾ നൽകിയാൽ മതി എന്നാണ് സഹകരണ വകുപ്പ് കൺസ്യൂമർ ഫെഡിനു നൽകിയ നിർദേശം. രണ്ടിടത്തെയും വില തമ്മിലുള്ള വ്യത്യാസം സപ്ലൈകോയുടെ വില കൂട്ടിയതിനുള്ള ന്യായീകരണം തള്ളിക്കളയുന്നതാണെന്നാണ് വിമർശനം.

Top