വനംവകുപ്പിന്റെ വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തും: എ കെ ശശീന്ദ്രന്‍

വനംവകുപ്പിന്റെ വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തും: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വനംവകുപ്പിന്റെ വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കോടതി നിര്‍ദ്ദേശപ്രകാരം വേഗത്തില്‍ തയ്യാറാക്കിയ സത്യവാങ്മൂലമാണ്. പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കും. സര്‍ക്കുലറില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഉത്കണ്ഠ അറിയിച്ചു. ഉത്സവ പരിപാടികള്‍ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ആനയെഴുന്നെള്ളിപ്പിന് കുരുക്കിടുന്നതായിരുന്നു വനംവകുപ്പ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് വനംവകുപ്പ് സര്‍ക്കുലറിലുള്ളത്. ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ തൃശൂര്‍ പൂരത്തിന് പ്രതിസന്ധി നേരിടുമെന്ന അവസ്ഥ വന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു നല്‍കില്ലെന്നാണ് ആന ഉടമ സംഘടനയുടെ നിലപാട്.

സര്‍ക്കുലറിലെ അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ തിരുത്തും. തിങ്കളാഴ്ച കോടതിയില്‍ പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കും. ആശങ്ക ഉയര്‍ത്തുന്ന നിര്‍ദേശം പിന്‍വലിക്കും. വേഗത്തില്‍ തയ്യാറാക്കിയതിനാലാണ് അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടത്. നിയമം മറികടന്ന് തീരുമാനം എടുക്കാന്‍ കഴിയില്ല. പൂരം പതിവുപോലെ ഭംഗിയായി നടക്കും. കോടതിയെ അടിയന്തര സാഹചര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

Top