CMDRF

കൊച്ചി വിമാനത്താവളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്

അടുത്ത മാസം ഒന്നിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും

കൊച്ചി വിമാനത്താവളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്
കൊച്ചി വിമാനത്താവളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ എയ്‌റോ ലോഞ്ചുമായി കൊച്ചി വിമാനത്താവളം. യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാനാണ് പുതിയ പദ്ധതി. അടുത്ത മാസം ഒന്നിന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ 0484 എയ്റോ ലോഞ്ച് ഉദ്ഘാടനം ചെയ്യും.

വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം, കൂടുതല്‍ ഫുഡ് കോര്‍ട്ടുകളുടെയും ലോഞ്ചുകളുടെയും നിര്‍മാണം, ശുചിമുറികളുടെ നവീകരണം എന്നിവ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2022-ല്‍ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെര്‍മിനല്‍ കമ്മീഷന്‍ ചെയ്തതിനുശേഷം, 2000-ലധികം സ്വകാര്യ ജെറ്റ് പ്രവര്‍ത്തനങ്ങളാണ് സിയാല്‍ കൈകാര്യം ചെയ്തിട്ടുള്ളത്. ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെര്‍മിനലിലാണ് 0484 എയ്റോ ലോഞ്ച് പ്രവര്‍ത്തിക്കുക.

എറണാകുളം ജില്ലയുടെ എസ്ടിഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ലോഞ്ചിന് പേരിട്ടത്. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്‌പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്.

Also Read: കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ 72.23 കോടി രൂപ അനുവദിച്ചു

‘യാത്രക്കാര്‍ക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി, നിലവില്‍ നടപ്പിലാക്കിവരുന്ന രാജ്യാന്തര ടെര്‍മിനല്‍ വികസനം, കൂടുതല്‍ ലോഞ്ചുകളുടെയും ഫുഡ് കോര്‍ട്ടുകളുടെയും നിര്‍മാണം, ശുചിമുറികളുടെ നവീകരണം തുടങ്ങിയ പ്രോജക്ടുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2023 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളില്‍ മൂന്നെണ്ണം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി. 0484 എയ്‌റോ ലോഞ്ച് നാലാമത്തേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ ലോഞ്ച് ആണിത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്ത്, താരതമ്യേന കുറഞ്ഞ ചെലവില്‍ ലോഞ്ചിന്റെ മുന്തിയ അനുഭവം യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ലഭ്യമാക്കുകയാണ് സിയാല്‍’, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

Top