CMDRF

നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്

നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച  യൂട്യൂബർമാർക്കെതിരെ കേസ്
നിവിൻ പോളിക്കെതിരായ പരാതി; യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച  യൂട്യൂബർമാർക്കെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ പരാതി നൽകിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബർമാർക്കെതിരെയാണ് എറണാകുളം ഊന്നുകൽ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം.

കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ദുബായിൽ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ആയിരുന്നു താൻ എന്നാണ് നിവിന്റെ വാദം. എന്നാൽ ഉറക്കപ്പിച്ചിലാണ് താൻ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാർഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതിയുടെ വാദം. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കിൽ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളിയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

പീഡനം നടന്ന കാലയളവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്. ചാനലിൽ പറഞ്ഞ ഒരു തിയതിയുടെ പേരിൽ തന്നെ ആക്ഷേപിക്കുന്നു എന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് അട്ടിമറിക്കാനുളള ശ്രമമെന്ന് സംശയമുണ്ടെന്നും യുവതി പറഞ്ഞു. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിൻ പോളിക്ക് എതിരെയുളള കേസ്.

Also read: നിവിൻ പോളിക്കെതിരായ പരാതിയിൽ; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

കഴിഞ്ഞ വർഷം നവംബർ ഒന്ന് മുതൽ ഡിസംബർ 15 വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബായിയിൽ കൊണ്ടുപോയി. ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് യുവതി പരാതിയിൽ ആരോപിക്കുന്ന ദിവസം നിവിൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്ന് നേരത്തെ സംവിധായകൻ വിനീത് ശ്രീനിവാസൻ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു അന്ന് യുവതി പറഞ്ഞത്. പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും വിനീത് പറഞ്ഞിരുന്നു.

Top