CMDRF

പിഎസ്‌സി കോഴ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍

പിഎസ്‌സി കോഴ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍
പിഎസ്‌സി കോഴ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ പ്രതികരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. പ്രമോദ് കോട്ടൂളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പി മോഹനന്‍ പറഞ്ഞു. എല്ലാം മാധ്യമ സൃഷ്ടിയാണെന്നും മന്ത്രി മുഹമ്മദ് റിയാസിനെ വേട്ടയാടാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായെന്നും അദ്ദേഹം പറഞ്ഞു. അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേരുമെന്നും പി മോഹനന്‍ അറിയിച്ചു. പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയുണ്ടാകുമെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നിര്‍ണായക തീരുമാനത്തിനായി ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ ഒമ്പത് മണിക്ക് ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നടപടി സംബന്ധിച്ച് സെക്രട്ടറിയേറ്റ് ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. ഏരിയ കമ്മിറ്റിയില്‍ തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. ഇതിനിടെ പിഎസ്‌സി കോഴ പരാതിക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് വിവരം ശേഖരിച്ചത്. കേസെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നല്‍കിയെന്ന പരാതിയാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

Top