CMDRF

സാംസ്‌കാരിക മന്ത്രിയും രാജി വെക്കണം: വി ഡി സതീശൻ

സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സ്വമേധയാ രാജി വെച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകണം'

സാംസ്‌കാരിക മന്ത്രിയും രാജി വെക്കണം: വി ഡി സതീശൻ
സാംസ്‌കാരിക മന്ത്രിയും രാജി വെക്കണം: വി ഡി സതീശൻ

തിരുവനന്തപുരം: രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അക്കാദമി ചെയർമാനെ രക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്നും എന്നാൽ നടന്നില്ലെന്നും വി ഡി സതീശൻ ആരോപിച്ചു. ഗുരുതര ആരോപണത്തിന്റെ സാഹചര്യത്തിൽ രാജി അനിവാര്യമായിരുന്നുവെന്നും സജി ചെറിയാനും രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെക്കുകയും പുറത്തുവിട്ട റിപ്പോർട്ടിൽ കൃത്രിമം കാണിക്കുകയും വേട്ടക്കാരെ സംരക്ഷിക്കാൻ ഇരകളെ തള്ളിപ്പറയുകയും ചെയ്ത സജി ചെറിയാനും മന്ത്രി സ്ഥാനം രാജിവയ്ക്കണം. സാംസ്‌കരിക മന്ത്രി പരസ്യമായി രംഗത്തിറങ്ങി വേട്ടക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചത് കേരളത്തിന് തന്നെ അപമാനമാണ്. നിയമപരവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റാതെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല. സ്വമേധയാ രാജി വെച്ചില്ലെങ്കിൽ രാജി ചോദിച്ചുവാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകണം.

രണ്ടു പേരുടെ രാജിയിൽ പ്രശ്നങ്ങളൊക്കെ അവസാനിക്കുമെന്ന് സർക്കാർ കരുതരുത്. പോക്സോ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നെന്ന് വ്യക്തമായിട്ടും നാലര വർഷം അത് മറച്ചുവച്ചതിലൂടെ മുഖ്യമന്ത്രിയും ഒന്നും രണ്ടും പിണറായി സർക്കാരുകളിലെ സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്.

Also Read:റിപ്പോർട്ട്‌ പുറത്ത് വിടാൻ വൈകിച്ചത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി : കെ ഇ ഇസ്മായിൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താൻ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘത്തെ അടിയന്തിരമായി ചുമതലപ്പെടുത്തണം. യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പ്രതികളെ സംരക്ഷിക്കാനും വേട്ടക്കാരെയും ഇരകളെയും ഒപ്പമിരുത്തിയുള്ള കോൺക്ലേവ് നടത്താനുമാണ് സർക്കാർ ഇനിയും ശ്രമിക്കുന്നതെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും’, വി ഡി സതീശൻ പറഞ്ഞു.

Top