CMDRF

അങ്കോലയിലെ അപകടം; അർജുന്റെ ലോറി പുഴയ്ക്കരികിൽ ഉണ്ടാകുമെന്ന് ദൃക്‌സാക്ഷി

അങ്കോലയിലെ അപകടം; അർജുന്റെ ലോറി പുഴയ്ക്കരികിൽ ഉണ്ടാകുമെന്ന് ദൃക്‌സാക്ഷി
അങ്കോലയിലെ അപകടം; അർജുന്റെ ലോറി പുഴയ്ക്കരികിൽ ഉണ്ടാകുമെന്ന് ദൃക്‌സാക്ഷി

കർണാടക: അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി ഷിരൂർ കുന്നിനു സമീപം ദേശീയപാതയിൽനിന്നു പുഴയിലേക്കു വീഴുന്നതു കണ്ടെന്നും പുഴയുടെ അരികിൽ തന്നെ ലോറി ഉണ്ടാവാമെന്നും ദൃക്സാക്ഷി. ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന നാഗേഷ് ഗൗഡയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുഴക്കരയിൽ ഇരിക്കുകയായിരുന്നു നാഗേഷ് ഗൗഡ. ‘കുന്നിൽ‌നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നതു കണ്ടു. ഇങ്ങനെ വന്ന ടൺ കണക്കിനു മണ്ണ് പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കടയെയാണ് ആദ്യം പുഴയിലേക്കു തള്ളിയത്’. പിന്നാലെയാണു തടി കയറ്റിയ ഒരു ലോറി പുഴയിലേക്കു വീഴുന്നത് കണ്ടതെന്ന് നാഗേഷ് പറഞ്ഞു.

‘‘ഇതേസമയം കുന്നിന്റെ മുകളിലുണ്ടായിരുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് പോസ്റ്റും പൊട്ടി താഴേക്കു വരുന്നുണ്ടായിരുന്നു. ഈ ലൈൻ പുഴയിലേക്കു വീണ ഉടനെ വെള്ളം പെട്ടെന്ന് സുനാമി പോലെ ഉയർന്നു കരയിലേക്ക് ഇരച്ചുകയറി വീടുകൾ തകർ‌ത്തു. പിന്നീട് കുറെ മത്സ്യങ്ങളും ചത്ത നിലയിൽ കണ്ടെത്തി. കരയിലെ തെങ്ങുകളും നശിച്ചു. തീരത്തുണ്ടായിരുന്ന നാലു കുട്ടികൾ ഓടി രക്ഷപ്പെട്ടെങ്കിലും പരുക്കേറ്റ് ആശുപത്രിയിലായി’’ – നാഗേഷ് കൂട്ടിച്ചേർത്തു. ലോറിയുടെ പിറകു വശവും ലോറിയിലെ വിറകും മാത്രമാണു കണ്ടതെന്നും മുൻഭാഗം കുന്നിന്റെ ഭാഗത്തേക്കായിരുന്നതിനാൽ ലോറിയുടെ നിറം ഏതാണെന്നു മനസിലായില്ലെന്നും നാഗേഷ് പറഞ്ഞു. തീരത്തെ കരിങ്കല്ലുകളും ഗ്രാമത്തിലെ വീടുകളിലേക്കു തെറിച്ചു വീണു. നാഗേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണതാണോ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചതാണോ പുഴയിൽ സ്ഫോടനത്തിനു കാരണമായതെന്നു പരിശോധിക്കേണ്ടി വരും. ഹൈ ടെൻഷൻ ലൈൻ പൊട്ടി എൽപിജി ടാങ്കറിനു മേൽ വീണോ എന്നതും കണ്ടെത്തണം.

Top