CMDRF

‘ഡാര്‍ക്ക് ടൂറിസം’ ട്രെന്‍ഡാവുന്നു!

‘ഡാര്‍ക്ക് ടൂറിസം’ ട്രെന്‍ഡാവുന്നു!
‘ഡാര്‍ക്ക് ടൂറിസം’ ട്രെന്‍ഡാവുന്നു!

കേരള പോലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു സന്ദേശമാണ് ‘ദയവായി കാഴ്ചകള്‍ കാണാന്‍ ദുരന്ത പ്രദേശങ്ങളിലേക്ക് പോകരുത് ,അത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും’. മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു പോസ്റ്റ് പങ്കുവെക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി എന്നതാണ്. ദുരന്ത മുഖമായ മുണ്ടക്കൈയില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ അനുഭവിച്ച വേദനയുടെ തീവ്രതയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇനിയുമേറെ ബാക്കിയാണ്. ഈ സാഹചര്യത്തിലാണ് ‘ഡാര്‍ക്ക് ടൂറിസം’ ട്രെന്‍ഡാക്കി ഇവിടേക്ക് വരരുതെന്ന് പൊലീസിന് അഭ്യര്‍ത്ഥിക്കേണ്ടി വരുന്നത്.

എന്താണ് ഡാര്‍ക്ക് ടൂറിസം

ദുരന്തബാധിത പ്രദേശങ്ങളിലേക്ക് പുറംനാടുകളില്‍ നിന്ന് ആളുകള്‍ കാഴ്ച കാണാനായി എത്തുന്നതിനെയാണ് ഡാര്‍ക്ക് ടൂറിസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മരണം, ദുരിതം, ദുരന്തം, അക്രമം, അസുഖകരമായ അസ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ട ഇടങ്ങളിലേക്കുള്ള യാത്രകളും സന്ദര്‍ശനങ്ങളും ഡാര്‍ക്ക് ടൂറിസത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇലന്തൂര്‍ നരബലി കേസ് വാര്‍ത്തയായ സമയത്ത് സംഭവസ്ഥലത്തേക്ക് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ കാഴ്ച കാണാനായി മാത്രം എത്തിയിരുന്നത് ഇതിന് ഉദാഹരണമാണ്. ശ്മശാനങ്ങള്‍, ശവകുടീരങ്ങള്‍, മോര്‍ച്ചറികള്‍, ദുരന്തബാധിത പ്രദേശങ്ങള്‍, യുദ്ധക്കളങ്ങള്‍, സ്മാരകങ്ങള്‍, ജയിലുകള്‍, വധശിക്ഷ നടപ്പാക്കുന്ന സ്ഥലങ്ങള്‍, കുറ്റകൃത്യങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ എന്നിവയെല്ലാം ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്നവയാണ്. യുക്രൈയിനില്‍ ചെര്‍ണോബില്‍ ദുരന്തം നടന്ന ഇടം, അമേരിക്കയില്‍ 9/11 ആക്രമണം നടന്ന ഇടം എന്നിവയൊക്കെ പ്രധാനപ്പെട്ട ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകളാണ്.

എന്തുകൊണ്ട് ഇത്ര പ്രചാരം

ഇത്തരം ഡാര്‍ക്ക് ടൂറിസം സ്‌പോട്ടുകളിലേക്കുള്ള ആളുകളുടെ കുത്തൊഴുക്കിന് പിന്നിലെ മനശാസ്ത്രം പലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ദുരന്തം നടന്ന സ്ഥലവുമായി ആളുകള്‍ക്കുള്ള വൈകാരിക ബന്ധമാണ് ഒന്ന്. അവിടെ അവര്‍ക്ക് പ്രിയപ്പെട്ടവരുണ്ടാകാം, പ്രിയപ്പെട്ട ഓര്‍മ്മകളുണ്ടാകാം. അത്തരം കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് അവിടേക്കുള്ള യാത്രകളെ നിര്‍വചിക്കാനാവുക. മറ്റൊന്ന് ദുരന്തം നടന്നതിനു പിന്നാലെ ഞാനവിടെയുണ്ടായിരുന്നു എന്ന് സ്വയം രേഖപ്പെടുത്തി ചരിത്രത്തിന്റെ ഭാഗമാകാനുള്ള ശ്രമമാണ്. ദുരന്തം അനുഭവിച്ച ജനതയുടെ വൈകാരികത തങ്ങളിലേക്കും പകര്‍ന്നുകിട്ടിയെന്ന് സ്വയം ആശ്വസിച്ച് ആ ദുരന്തത്തില്‍ ഭാഗമാവാം എന്ന മിഥ്യാബോധത്തിലേക്ക് എത്താനുള്ള ശ്രമമാണിത്. ഇനി മറ്റൊരു കൂട്ടര്‍ ആ ദുരന്തങ്ങളില്‍ ഇല്ലാതായവര്‍ക്ക് നേരിട്ട് അന്ത്യാജ്ഞലി അര്‍പ്പിക്കുന്നു എന്ന ബോധത്തോടെ എത്തുന്നവരാണ്. ടൂറിസത്തെക്കുറിച്ച് നിരന്തരം വാദിക്കുന്ന നമ്മള്‍ ഇവിടെയും ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു. ആ ഉത്തരവാദിത്തം മുണ്ടക്കൈ പോലെയുള്ള ദുരന്തബാധിത മേഖലകളിലേക്ക് കടന്നുചെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ആവാതിരിക്കുക.

Top