തിരുവനന്തപുരം: ഹോട്ടൽ മുറിയില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. നവീന്‍ തോമസിന്റെയും ഭാര്യ ദേവിയുടെയും വീട്ടില്‍നിന്നു കണ്ടെത്തിയ ലാപ്‌ടോപ്പില്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചതിന്റെ സൂചനകള്‍ കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകള്‍ വീതമുള്ള പുസ്തകങ്ങള്‍ ലാപ്‌ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
ഇരുവരുടെയും സുഹൃത്തായ ആര്യയുടെയും ദുരൂഹ മരണങ്ങളുമായി ഇത്തരം താല്‍പര്യങ്ങള്‍ക്കു ബന്ധമുണ്ടോയെന്നാണ് ഇനി കണ്ടെത്താനുള്ളത്. ഏതെങ്കിലും വ്യക്തികളുടെയോ സമൂഹമാധ്യമ കൂട്ടായ്മകളുടെയോ സ്വാധീനമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. മനോരോഗ വിദഗ്ധരുടെ സഹായവും തേടുന്നുണ്ട്. കടബാധ്യതകളില്ലെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നുമാണ് മുറിയില്‍നിന്നു ലഭിച്ച, മൂവരും ഒപ്പിട്ട കുറിപ്പില്‍ പറയുന്നത്.
മൂവരും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്ന് കഴിച്ചിരുന്നതായി സംശയിക്കുന്നുവെന്ന് അരുണാചല്‍ പൊലീസ് അറിയിച്ചു. ഇവര്‍ മരിച്ചുകിടന്നിരുന്ന ഹോട്ടല്‍ മുറിയില്‍നിന്ന് അത്തരം മരുന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്യ മകളാണെന്നു പറഞ്ഞാണ് ഇവര്‍ മുറിയെടുത്തത്. മൂവരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ ഗുവാഹത്തിയില്‍ എത്തിച്ചശേഷം ഇന്നു കൊല്‍ക്കത്ത വഴി തിരുവനന്തപുരത്തേക്കു കൊണ്ടുവരും. 3 പേരും സഞ്ചരിച്ച കാര്‍ ഇന്നലെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കണ്ടെത്തി.