മമത ബാനർജിക്കെതിരായ മാനനഷ്ടക്കേസ്; കോടതി ഇന്ന് വാദം കേൾക്കും

മമത ബാനർജിക്കെതിരായ മാനനഷ്ടക്കേസ്; കോടതി ഇന്ന് വാദം കേൾക്കും

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സി.വി ആനന്ദ ബോസ് നൽകിയ മാനനഷ്ടക്കേസ് ഇന്ന് കൊൽക്കത്ത ഹൈകോടതി പരിഗണിക്കും. സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് യോഗത്തിൽ സംസാരിക്കവെ രാജ്ഭവൻ സന്ദർശിക്കാൻ സ്ത്രീകൾക്ക് ഭയമാണെന്ന് മമത ബാനർജി പറഞ്ഞിരുന്നു. തുടർന്നാണ് ഗവർണർ ജൂൺ 28ന് കൊൽക്കത്ത ഹൈകോടതിയിൽ മമതക്കെതിരെ മാനനഷ്‍ട കേസ് ഫയൽ ചെയ്തത്. സമാനമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് തൃണമൂൽ കോൺഗ്രസിലെ മറ്റു നേതാക്കൾക്കെതിരെയും ഗവർണർ പരാതി കൊടുത്തിട്ടുണ്ട്.

ഇന്ന് ജസ്റ്റിസ് കൃഷ്ണ റാവുവിൻറെ ബെഞ്ചാണ് വാദം കേൾക്കുന്നത്. മമത ബാനർജി എല്ലാ പരിധികളും ലംഘിച്ചുവെന്ന് ആനന്ദ ബോസ് പറഞ്ഞു. ഒരു മുഖ്യമന്ത്രിയെന്ന നിലയിൽ, എൻറെ സഹപ്രവർത്തകയായി അവരെ പരിഗണിച്ച് ഞാൻ എല്ലാ ബഹുമാനവും നൽകി. മമതയുടെ പരാമർശങ്ങളെ വിമർശിച്ച ബോസ് പൊതു പ്രതിനിധികൾ തെറ്റായതും അപകീർത്തികരവുമായ മതിപ്പ് സൃഷ്ടിക്കരുതെന്ന് ചൂണ്ടിക്കാട്ടി. മേയ് രണ്ടിന് രാജ്ഭവനിലെ കരാർ ജീവനക്കാരിയെ ഗവർണർ ആനന്ദ ബോസ് പീഡിപ്പിച്ചതായി ആരോപിച്ച് യുവതി നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലായിരുന്നു ഗവർണർക്കെതിരായ മമതയുടെ വാക്കുകൾ.

Top