23 വർഷം മുമ്പുള്ള മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് അഞ്ച് മാസം തടവ്

23 വർഷം മുമ്പുള്ള മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് അഞ്ച് മാസം തടവ്

ഡൽഹി; രണ്ടരപ്പതിറ്റാണ്ട് മുമ്പുള്ള കേസിൽ സാമൂഹിക പ്രവർത്തക മേധാ പട്കറിന് ജയിൽ ശിക്ഷ വിധിച്ച് ഡൽഹി കോടതി. ഡൽഹി ലഫ്റ്റനന്റ് ​ഗവർണർ വി.കെ സക്സേന ഒരു എൻജിഒയുടെ തലവനായിരിക്കെ 23 വർഷം മുമ്പ് നൽകിയ മാനനഷ്ടക്കേസിലാണ് മേധാ പട്കറിന് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.

സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജഡ്ജ് രാഘവ് ശർമ ഉത്തരവിട്ടു. കേസിൽ കഴിഞ്ഞ മെയ് 24ന് മേധാ പട്കർ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു.

ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്ക്ക് അനുമതി നൽകി.സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു വലിയ ശിക്ഷ നൽകുന്നില്ലെന്ന് പറഞ്ഞു.

2000ൽ തനിക്കെതിരെയും നർമദ ബച്ചാവോ ആന്ദോളൻ പദ്ധതിക്കെതിരെയും പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ സക്സേനയ്ക്കെതിരെ മേധ കേസ് നൽകിയിരുന്നു. സക്സേന ഭീരുവാണെന്നും ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്നുമുള്ള ആരോപണത്തിനെതിരെയാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Top