ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 30 വരെ നീട്ടി. ഡൽഹി റോസ് അവന്യു കോടതിയുടേതാണ് വിധി.
നേരത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് സിസോദിയയുടെ കസ്റ്റഡി പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടിയിരുന്നു.
ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപീകരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏപ്രിൽ 30ന് ജാമ്യം തേടിയുള്ള സിസോദിയയുടെ ഹരജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ 2023 ഫെബ്രുവരി മുതൽ ജയിലിലാണ് സിസോദിയ. 2023 മാർച്ച് 31നും അദ്ദേഹത്തിൻറെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഏപ്രിൽ 28ന് വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളി.