ഡൽഹി; മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു.
15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
നേരത്തെ, സിസോദിയയുടെ ജാമ്യ ഹരജി ഡൽഹി ഹൈകോടതിയും തള്ളിയിരുന്നു. അഴിമതി നടന്നതായി അന്വേഷണ സംഘം പറയുന്ന കാലയളവിൽ, ഉപമുഖ്യമന്ത്രിയായിരുന്ന സിസോദിയ അധികാര ദുർവിനിയോഗം നടത്തിയിട്ടുണ്ടാകാമെന്ന് ഹൈകോടതി നിരീക്ഷിച്ചു.
ജാമ്യം നൽകിയാൽ സാക്ഷികളെ ഉൾപ്പെടെ സ്വാധീനിക്കാമെന്ന ഇ.ഡി വാദവും കോടതി അംഗീകരിച്ചു. നേരത്തെ തനിക്കെതിരെയുള്ള ഡിജിറ്റൽ തെളിവ് നശിപ്പിക്കാൻ സിസോദിയ ശ്രമിച്ചതായും ഇ.ഡി കോടതിയിൽ പറഞ്ഞു.