ന്യൂഡല്‍ഹി: ഡല്‍ഹി കലാപ കേസില്‍ ഷര്‍ജില്‍ ഇമാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വേഗത്തിലാക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് നിർദേശം നൽകി സുപ്രീം കോടതി. മുന്‍ ജെ.എന്‍. യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയ്‌ക്കൊപ്പം വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റായ ഷര്‍ജില്‍ ഇമാമിന്റെ ജാമ്യാപേക്ഷ നവംബര്‍ 25ന് പരിഗണിക്കാമെന്ന് ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചിരുന്നു.
2019ല്‍ ജാമിയ നഗര്‍ പ്രദേശത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും അക്രമത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചുള്ള കേസിലാണ് ഷര്‍ജില്‍ അറസ്റ്റിലാകുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രകടനത്തിനിടെ 2019 ഡിസംബര്‍ 15 നു ജാമിയ നഗര്‍ പ്രദേശത്ത് മൂവായിരത്തിലധികം പേര്‍ അടങ്ങുന്ന ജനക്കൂട്ടം പൊലീസിനെ ആക്രമിക്കുകയും നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. സിഎഎ-എന്‍ആര്‍സിക്കെതിരെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്കു ഷര്‍ജില്‍ ഇമാം നടത്തിയ പ്രസംഗങ്ങളാണ് ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.